Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ആനാട് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്രാദുരിതം പരിഹരിക്കാൻ തയ്യാറാകാതെ കെ.എസ്.ആർ.ടി.സി





നെടുമങ്ങാട്: ആനാട് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ യാത്രാദുരിതം പരിഹരിക്കാൻ തയ്യാറാകാതെ കെ.എസ്.ആർ.ടി.സി അധികൃതർ. വിതുര, പാലോട്, മടത്തറ തുടങ്ങിയ ഉൾപ്രദേശങ്ങളിൽ നിന്ന് പഠനത്തിനെത്തുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥികളാണ് വൈകുന്നേരങ്ങളിൽ ആനാട് ജംഗ്ഷനിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത്. സ്റ്റോപ്പിൽ വിദ്യാർത്ഥികളെ കാണുമ്പോൾ ഡബിൾ ബെൽ നൽകി ബസ് വേഗത്തിൽ ഓടിച്ചുപോകുന്ന ജീവനക്കാരുടെ നടപടി കാരണം പല കുട്ടികൾക്കും ഓടിക്കയറുന്നതിനിടയിൽ വീണ് പരിക്കേൽക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്.

പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ നെടുമങ്ങാട്, പാലോട് ഭാഗങ്ങളിൽ നിന്നുള്ള ബസുകളെല്ലാം ഫുട്ബോഡിൽ പോലും യാത്രക്കാരുമായി തിങ്ങിനിറഞ്ഞാണ് ഓടുന്നത്. ബസുകളിൽ തികച്ചും സ്ഥലമില്ലാത്തതുകൊണ്ടാണ് പലതും സ്റ്റോപ്പിൽ നിർത്താത്തത്. സ്ത്രീകൾക്ക് സൗജന്യ യാത്രയായതിനാൽ ഈ റൂട്ടിൽ അനാവശ്യ യാത്രകളും തിരക്കും അനാവശ്യമായി വർദ്ധിച്ചതായി നാട്ടുകാരും ജീവനക്കാരും ആരോപിക്കുന്നു. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി കൂടുതൽ പ്രിയദർശിനി സർവീസുകൾ ഈ റൂട്ടിൽ സ്കൂൾ സമയങ്ങളിൽ അനുവദിക്കാൻ അധികൃതർ അടിയന്തരമായി തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.

ബസുകളിലെ തിരക്ക് കുറയാൻ വൈകുന്നേരം ആറ് മണിയാകും. അതിനുശേഷമെത്തുന്ന ബസുകളിൽ കയറി വിതുര, പാലോട് ജംഗ്ഷനുകളിൽ ഇറങ്ങി സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് കുട്ടികൾ വീടുകളിലെത്തുന്നത്. ഫാസ്റ്റ് പാസഞ്ചർ ബസുകളിലും കുട്ടികളെ കയറ്റാൻ ജീവനക്കാർ തയ്യാറാകുന്നില്ല. സ്കൂൾ അധികൃതർ വിവിധ ഡിപ്പോകളിൽ നിരന്തരം പരാതി നൽകിയിട്ടും യാതൊരു മാറ്റവുമുണ്ടാകാത്തതിനെ തുടർന്ന്, കഴിഞ്ഞ ദിവസം നാട്ടുകാരും സ്കൂൾ ജീവനക്കാരും ചേർന്ന് ബസ് തടഞ്ഞുനിർത്തി കുട്ടികളെ കയറ്റാൻ ശ്രമിച്ചത് ആനാട് ജംഗ്ഷനിൽ സംഘർഷത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു. ഇതിനിടെ പ്രകോപിതരായ ജീവനക്കാർ ബസ് മുന്നോട്ടെടുക്കാൻ തയ്യാറാകാതെ നിലയുറപ്പിക്കുകയും ചെയ്തു. സ്കൂൾ സമയത്ത് വിദ്യാർത്ഥികൾക്കായി പ്രത്യേക സർവീസുകൾ ആരംഭിക്കണമെന്നും കൂടുതൽ പ്രിയദർശിനി ബസുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷാകർത്താക്കളും സ്കൂൾ അധികൃതരും ഗതാഗത മന്ത്രിയെ കാണാൻ ഒരുങ്ങുകയാണ്.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments