Recent-Post

വന്യമൃഗ ശല്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്



ബോണക്കാട്
: വർദ്ധിച്ചുവരുന്ന കരടി ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും വനാതിർത്തികളിൽ താമസിക്കുന്നവരും ആദിവാസികളും ജാഗ്രത പുലർത്തണമെന്നും വനംവകുപ്പ് അറിയിച്ചു. ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയെ കരടികൾ ആക്രമിച്ച സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് പരിശോധന നടത്തി. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്. ശ്രീജു വിതുര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി മധു, പരുത്തിപ്പള്ളി ആർ.ആർ.ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ് എന്നിവരാണ് സന്ദർശിച്ചത്.



വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ പുലർച്ചെയും സന്ധ്യാസമയത്തും ജാഗ്രത പാലിക്കണമെന്ന് തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. കരടിശല്യം മൂലം ഏറെ ബുദ്ധിമുട്ടുന്നത് ആദിവാസി സമൂഹമാണ്. ആറ് മാസത്തിനിടയിൽ വിതുര പഞ്ചായത്തിൽ മാത്രം മൂന്ന് പേരെയാണ് കരടികൾ ആക്രമിച്ചത്. ആറ് മാസം മുൻപ് വിതുര പഞ്ചായത്തിലെ പൊടിയക്കാല കന്നുംപുറത്ത് വീട്ടിൽ രാജേന്ദ്രൻ കാണിയെയും മണലി തച്ചരുകാല പുത്തൻവീട്ടിൽ ശിവദാസൻ കാണിയെയും കരടികൾ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. മഴയായതോടെ വീണ്ടും കരടികൾ മേഖലകളിലെത്തി തുടങ്ങിയതായി ആദിവാസികൾ പറയുന്നു.



ചക്ക സീസണായാൽ കരടികൾ കൂട്ടത്തോടെയും ഒറ്റയ്ക്കും എത്തുന്നത് പതിവായി മാറി. ആദിവാസി മേഖലകളിലാണ് കൂടുതൽ ശല്യം. കരടിക്ക് പുറമേ കാട്ടാനകളും ചക്ക പ്രിയരാണ്. ആദിവാസി തീർന്നാലുടൻ പഞ്ചായത്തിലെ മേഖലകളിലെ നാട്ടിൻപുറങ്ങളിലേക്കെത്തും. വിതുര ചാത്തൻകോട്, ചെമ്മാംകാല, നാരകത്തിൻകാല, കളിയിക്കൽ, പൊടിയക്കാല, മണലി, തച്ചരുകാല, കല്ലുപാറ, മൊട്ടമൂട്, കുട്ടപ്പാറ എന്നിവിടങ്ങളിലാണ് കരടിശല്യമുള്ളത്.

ഇത്തരം സംഭവങ്ങൾ ഇനിയുണ്ടായാൽ സർക്കാർ രൂപീകരിച്ചിട്ടുള്ള എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് വിവരമറിയിക്കണമെന്ന് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

ഫോൺ : തിരുവനന്തപുരം ഡിവിഷൻ : 9188407517

സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ: 9188407510




Post a Comment

0 Comments