Recent-Post

കോയമ്പത്തൂര്‍വെച്ച് തീവണ്ടിയില്‍ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട നെടുമങ്ങാട് സ്വദേശിയായ പ്രതി തിരുവനന്തപുരത്ത് പിടിയിൽ



തിരുവനന്തപുരം
: കോയമ്പത്തൂര്‍വെച്ച് തീവണ്ടിയില്‍ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതി വലിയതുറയിലെ ഒളിസങ്കേതത്തില്‍ നിന്ന് പിടിയിലായി. കൊലപാതകമുള്‍പ്പെട്ട മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ നെടുമങ്ങാട് ആനാട് ഇളവട്ടം സ്വദേശി അന്‍സാരി(38)യെയാണ്‌ വലിയതുറ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കര്‍ണ്ണാടകയിലെ ബൊഹനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡമ്പല്‍സ് കൊണ്ട് വയോധികയെ തലയക്കടിച്ച് കൊന്നശേഷം മാലതട്ടിയെടുത്ത കേസില്‍ അവിടെ പോലീസ് അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്ന്‌ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കുന്നതിനാണ് ബൊഹനഹള്ളി പോലീസ് അന്‍സാരിയുമായി തീവണ്ടിമാര്‍ഗ്ഗമെത്തിയത്.




ഏപ്രില്‍ ഒന്നിനായിരുന്നു കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍, കോയമ്പത്തൂര്‍ വച്ച് ഇയാള്‍ പോലീസിനെ വെട്ടിച്ച് വിലങ്ങുമായി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു എന്ന് വലിയതുറ പോലീസ് പറഞ്ഞു.


സംഭവത്തെ തുടര്‍ന്ന് ബൊഹനഹള്ളി പോലീസിന്റെ പരാതി പ്രകാരം കോയമ്പത്തൂര്‍ റെയില്‍വേ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഈ വിവരം തമിഴ്നാട്, കേരളം അടക്കമുളള പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. പോലീസിന്റെ തിരച്ചിലിനിടയിലാണ് വലിയതുറയില്‍ സംശയാസ്പദമായ നിലയില്‍ യുവാവിനെ കണ്ടുവെന്ന് ശംഖുംമുഖം അസി. കമ്മീഷണര്‍ രാജപ്പന് രഹസ്യവിവരം ലഭിച്ചത്. എസ്.എച്ച്.ഒ. അശോക് കുമാര്‍, എസ്.ഐ. ശരത്ത്‌ലാല്‍ പോലീസുകാരായ സവിത്, ഷിബി, അരുണ്‍രാജ് എന്നിവരുള്‍പ്പെട്ട സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ അന്‍സാരിയെ പിടികൂടി.



രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി അറസ്റ്റുചെയ്തു. ശനിയാഴ്ച എത്തുന്ന ബൊഹനഹള്ളി പോലീസിന് പ്രതിയെ കൈമാറുമെന്ന് എസ്.എച്ച്.ഒ. അറിയിച്ചു.

Post a Comment

0 Comments