Recent-Post

കെ.ബി.ഗണേഷ്കുമാറിന് ഗതാഗതത്തിനുപുറമെ സിനിമാ വകുപ്പുകൂടി വേണമെന്ന് ആവശ്യം



തിരുവനന്തപുരം: പുതുതായി സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന കെ.ബി.ഗണേഷ്കുമാറിന് ഗതാഗതത്തിനുപുറമെ സിനിമാ വകുപ്പുകൂടി വേണമെന്ന ആവശ്യവുമായി കേരളകോണ്‍ഗ്രസ് (ബി). സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കുമെന്നും ഔദ്യോഗിക വസതി വേണ്ടെന്നും പാര്‍ട്ടി ആവശ്യപ്പെടും. ഇക്കാര്യങ്ങള്‍ ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക് കത്തുനല്‍കും. നിലവില്‍ സജി ചെറിയാന്റെ കൈയ്യിലാണ് സിനിമാ വകുപ്പ്.


കെ.ബി.ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും 29-നാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. മുന്നണി ധാരണപ്രകാരം ഐ.എൻ.എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു എന്നിവര്‍ രാജിവെക്കുന്ന ഒഴിവിലേക്കാണ് ഇരുവരും എത്തുന്നത്. ഗണേഷിന് ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതവകുപ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയില്‍ വനം-പരിസ്ഥിതി-സിനിമാ മന്ത്രിയായിരുന്ന അദ്ദേഹം ഭാര്യയുമായുള്ള വിവാഹമോചന തര്‍ക്കത്തെ തുടര്‍ന്ന് 2013-ല്‍ മന്ത്രിസ്ഥാനം രാജിവെച്ചു. 2015-ലാണ് ഗണേഷ് കുമാറിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നത്. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് 2021 മെയ് 10 മുതല്‍ കേരള കോണ്‍ഗ്രസ് (ബി) പാര്‍ട്ടി ചെയര്‍മാനാണ്.


2000-ത്തിന്റെ തുടക്കത്തിലാണ് ഗണേഷ് കുമാര്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തുന്നത്. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി വിജയിച്ച അദ്ദേഹം എ.കെ. ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി. തുടര്‍ന്ന് 2003-ല്‍ പിതാവ് ആര്‍. ബാലകൃഷ്ണയ്ക്ക് മന്ത്രിയാകാൻ വേണ്ടി അദ്ദേഹം രാജിവെച്ചു. അതിന് ശേഷം നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഗണേഷ് കുമാര്‍ പത്തനാപുരത്തുനിന്നും തുടര്‍ച്ചയായി വിജയിച്ച്‌ നിയമസഭയിലെത്തി.


Post a Comment

0 Comments