Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കെ-സ്വിഫ്റ്റിനെപ്പറ്റി പഠിക്കാൻ തമിഴ്നാടും കർണാടകവും

തിരുവനന്തപുരം: ദീർഘദൂര സർവീസിനായി രൂപവത്കരിച്ച കെ-സ്വിഫ്റ്റിനെപ്പറ്റി പഠിക്കാൻ തമിഴ്നാടും കർണാടകവും. ചെലവു ചുരുക്കി, ലാഭകരമായി സർവീസ് നടത്തുന്നതെങ്ങനെയെന്നു പഠിക്കാനാണ് ഇരു സംസ്ഥാനങ്ങളും താത്പര്യമറിയിച്ചിട്ടുള്ളത്. കൂടുതൽ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാനാണ് സ്വിഫ്റ്റിലൂടെ കെ.എസ്.ആർ.ടി.സി. ഉദ്ദേശിച്ചത്. 141 ബസ്സുകളാണ് സ്വിഫ്റ്റിന്റേതായി ഇപ്പോൾ ഓടുന്നത്. ഇതിൽ 25 എണ്ണം ഇലക്ട്രിക് ബസ്സുകളാണ്.


ഒക്ടോബറിൽ 25 ഇലക്ട്രിക് ബസ്സുകൾകൂടി സ്വിഫ്റ്റിന്റേതാകും. നിലവിൽ അഞ്ഞൂറോളംപേരാണ് സ്വിഫ്റ്റിൽ ജോലി ചെയ്യുന്നത്. 600 സൂപ്പർഫാസ്റ്റ് ബസ്സുകൾകൂടി സ്വിഫ്റ്റിനു കൈമാറാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതോടെ കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നു. ഇതേപ്പറ്റിയുള്ള വിവരങ്ങൾ മറ്റ് സംസ്ഥാനങ്ങൾ തേടിയിട്ടുണ്ട്. വിവിധ തലങ്ങളിൽ പരിശീലനം നൽകിയാണ് സ്വിഫ്റ്റിലേക്ക് ജീവനക്കാരെ നിേയാഗിക്കുന്നത്.ചെലവു ചുരുക്കുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ജോലിചെയ്യാൻ ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ സ്റ്റാഫ് ട്രെയിനിങ് സെന്ററിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തി യോഗ്യരായവരെയാണ് സ്വിഫ്റ്റിൽ നിയമിക്കുന്നത്. യോഗ്യതയില്ലാത്തവരെയും യാത്രക്കാരോട് മോശമായി പെരുമാറുന്നവരെയും ഒഴിവാക്കും. യാത്രക്കാരിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച്, പരാതികളുണ്ടെങ്കിൽ അധികൃതർ ഉടനടി പരിഹാരം കാണുന്നുമുണ്ട്.


ശമ്പള, പെൻഷൻ ഇനങ്ങളിലുള്ള ബാധ്യത കുറച്ച്, കോർപ്പറേഷനെ ലാഭത്തിലാക്കാൻ കൂടുതൽ ബസ്സുകൾ സ്വിഫ്റ്റിലേക്ക് മാറ്റും. ആയിരത്തോളംപേർ പ്രതിവർഷം കോർപ്പറേഷനിൽനിന്ന് വിരമിക്കുന്നുണ്ട്. ഇതോടെ ഇപ്പോഴുള്ള ബസ്സുകൾ ഓടിക്കാൻ കഴിയാതെയാകും. ബസ്സുകൾ സ്വിഫ്റ്റിലേക്ക് മാറ്റുന്നതോടെ ശമ്പളയിനത്തിൽ നൽകേണ്ട തുകയിൽ കുറവു വരും.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

സ്വിഫ്റ്റ് ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകേണ്ടാത്തതിനാൽ അത്തരം ചെലവുകളും കുറയ്ക്കാനാകും. ഈ മാതൃക ഡൽഹി, ലഖ്നൗ എന്നിവിടങ്ങളിലെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ പഠനവിധേയമാക്കുന്നുണ്ട്. സ്വകാര്യ ബസ്സുകൾ വാടകയ്ക്കെടുത്ത് ഓടിക്കുന്ന കാര്യവും കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നുണ്ട്. സ്വിഫ്റ്റിലേക്ക് ബസ്സുകൾ മാറുന്നതോടെ അധികം വരുന്ന ജീവനക്കാരെ ഉപയോഗിച്ച് ഈ ബസ്സുകൾ ഓടിക്കാനാണ് ആലോചന.
 
  


    
    

    




>

Post a Comment

0 Comments