Recent-Post

ബ്രൈമൂർ എസ്റ്റേറ്റിൽ സ്ത്രീ തൊഴിലാളി മരിച്ചു; സമരം 3 മാസം പിന്നിടുന്നു

ബ്രൈമൂർ എസ്റ്റേറ്റിൽ സ്ത്രീ തൊഴിലാളി മരിച്ചു; സമരം 3 മാസം പിന്നിടുന്നു
പാലോട്: മൂന്നു മാസമായി സമരം തുടരുന്ന ബ്രൈമൂർ എസ്റ്റേറ്റിൽ ഹൃദ്രോഗിയായ സ്ത്രീ തൊഴിലാളി ചികിത്സയും പരിചരണവും ലഭിക്കാതെ മരിച്ചു. വെള്ളച്ചാമി ലയത്തിൽ താമസിക്കുന്ന ഫ്രാൻസിസിന്റെ ഭാര്യ പാർവതി (47) ആണ് മരിച്ചത്. ഹൃദയ വാൽവ് ശസ്ത്രക്രിയക്ക് പണമില്ലാതെ എസ്റ്റേറ്റ് ലയത്തിൽ ഭർത്താവിനൊപ്പം കഴിയവെ, കഴിഞ്ഞ ദിവസം വൈകിട്ടാണ് അന്ത്യം. നാലു വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ കീഴിൽ ചികിത്സയിലായിരുന്ന പാർവതി, തുടർ ചികിത്സയും ശസ്ത്രക്രിയയും നടത്താൻ പണമില്ലാതെ ദുരിതത്തിലായിരുന്നു.



എസ്റ്റേറ്റിൽ അവശേഷിക്കുന്ന 25 ഓളം പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടതാണ് ഫ്രാൻസിസും പാർവതിയും. വേതനവും ആനുകൂല്യങ്ങളും നൽകണമെന്നും ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങൾ വാസയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികൾ സമരത്തിലാണ്.

എന്നാൽ, ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് എസ്റ്റേറ്റ് മാനേജ്മെന്റ് തയ്യാറാവുന്നില്ല. തൊഴിൽ വകുപ്പ് 496 രൂപ മിനിമം വേതനം ഉറപ്പു ചെയ്തിട്ടുള്ളപ്പോൾ, 275 മുതൽ 300 ഭൂപ വരെയാണ് ഇവിടെ വേതനം. പിഎഫും ഗ്രാറ്റുവിറ്റിയും കേട്ടുകേൾവി മാത്രമാണ്. പ്രതിഷേധിച്ച സ്ത്രീ തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് തൊഴിൽ നിഷേധിച്ച്, കള്ളകേസുകളിൽ കുടുക്കിയതോടെയാണ് സമരം തുടങ്ങിയത്.

വിധവകളും രോഗികളുമായ പതിനഞ്ചോളം സ്ത്രീകളുണ്ട് കൂട്ടത്തിൽ, പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങളോ അങ്കണവാടിയോ ഇല്ല. റേഷനരി വാങ്ങാൻ ഒമ്പത് കി.മീറ്റർ കാടിറങ്ങി ഇടിഞ്ഞാറിൽ എത്തണം. കാട്ടാനയും കരടിയുമടക്കം വന്യജീവി ശല്യം എസ്റ്റേറ്റിൽ രൂക്ഷമാണ്.

കാട്ടരുവിയിലെ വെള്ളമാണ് കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കുനത്. തേയിലയും റബറും സുഗന്ധ വ്യഞ്ജനങ്ങളും കാടുമൂടിയ എസ്റ്റേറ്റിൻറെ നവീകരണത്തിനും മനേജ്‌മെന്റു താത്പര്യമെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്വകാര്യ ടൂറിസം റിസോർട്ടിന് കളമൊരുക്കുകയാണ് മാനേജ്മെന്റിന്റെ ലക്ഷ്യം. പിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ എന്നാണ് തൊഴിലാളികളോടുള്ള നിലപാട്. അർഹമായ ആനുകൂല്യങ്ങളും തലചായ്ക്കാൻ ഒരുപിടി മണ്ണും ലഭിച്ചാൽ എസ്റ്റേറ്റിൽ നിന്ന് ഒഴിഞ്ഞ് പോകാൻ തയ്യാറാണെന്ന് തൊഴിലാളികൾ പറയുന്നു. പണി നിലച്ചതോടെ പട്ടിണിയുടെയും രോഗ ദുരിതങ്ങളുടെയും പിടിയിലാണ് ഇവരുടെ ജീവിതം സമരം ഇനിയും നീണ്ടു പോയാൽ സ്ഥിതി എന്താകുമെന്ന് ആശങ്കയുണ്ട്. തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അടിയന്തര നടപടി വേണമെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു. പാർവതിയുടെ മൃതദേഹം പാലോട് ശാന്തിതീരം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: ധർമ്മരാജ്, ചിത്ര. മരുമകൻ: അനീഷ്.



 
  


    
    

    




Post a Comment

0 Comments