കോട്ടയം: പോലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വെട്ടിച്ചെടുത്ത ബൈക്ക് മറിഞ്ഞു. ബൈക്കോടിച്ച വിദ്യാര്‍ഥിയെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ബൈക്ക് അപകടത്തില്‍പ്പെട്ടതോടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി ഓടിരക്ഷപ്പെട്ടു. പിടിയിലായ വിദ്യാര്‍ഥി മദ്യലഹരിയിലായിരുന്നെന്ന് വൈദ്യപരിശോധനിയില്‍ കണ്ടെത്തി.
കോട്ടയം ഗാന്ധിനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ സ്വദേശിയായ 22കാരനും തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ഥിനിയുമാണ് ബൈക്കിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ബൈക്കോടിച്ചിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ലാത്തതിനാല് ജില്ലാ ആശുപത്രിയ്ക്ക് സമീപംവെച്ച് പോലീസ് കൈ കാണിച്ചു. ഇതുകണ്ട് യുവാവ് ബൈക്ക് വെട്ടിച്ച് അമിത വേഗത്തില്‍ പാഞ്ഞുപോയി.
എന്നാല്‍ ചന്തകവലയിലെത്തിയപ്പോള് നിയന്ത്രണം വിട്ട ബൈക്ക് തെന്നിമറിഞ്ഞതോടെ ഇരുവരും വഴിയിലേക്ക് തെറിച്ചുവീണു. അപകടം കണ്ട് നാട്ടുകാര്‍ ഓടിവന്നപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ വിദ്യാര്‍ഥിയെ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ ലൈസെന്സില്ലാത്തതിനാലാണ് നിര്‍ത്താതെ പോയതെന്ന് വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു. ലൈസന്‍സില്ലാതെയും മദ്യപിച്ചും വാഹനമോടിച്ചതിന് വിദ്യാര്‍ഥിയ്ക്കെതിരെ കോട്ടയം ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിയുടെ ബൈക്കിലാണ് ഇരുവരും യാത്ര ചെയ്തത്.
അതേസമയം സുഹൃത്തിന്റെ വിദേശത്തുള്ള സഹോദരന്റെ പേരിലുള്ള ബൈക്കായതിനാല്‍ ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബൈക്കപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തിലായിരുന്നു പരിശോധന.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.