വിതുര: പേപ്പാറ ഡാമിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയാണു വിതുര ഗ്രാമ പഞ്ചായത്തിലെ മാങ്കാലയും പട്ടൻകുളിച്ചപാറയും. എന്നാൽ ഈ രണ്ടുപ്രദേശങ്ങളും വേനൽക്കാലത്തു രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. ഡാമിൽ നിന്നും തൊട്ടടുത്ത പ്രദേശങ്ങളിലേക്കു കുടിവെള്ള വിതരണം നടത്താനുള്ള പദ്ധതി ഇനിയും കൊണ്ടു വന്നിട്ടില്ലെന്നതു തന്നെ കാരണം. ഇടയ്ക്ക് അത്തരത്തിലുള്ള പദ്ധതി ആസുത്രണം ചെയ്യണമെന്ന് ആവശ്യമുയർന്നെങ്കിലും ബന്ധപ്പെട്ടവർ അതിനെക്കുറിച്ച് ആലോചിക്കുകയോ പച്ചക്കൊടി കാട്ടുകയോ ചെയ്തില്ല.
ഫലമോ തൊട്ടടുത്തു ജലസമൃദ്ധമായ ഡാമുണ്ടായിട്ടും തദ്ദേശവാസികൾക്ക് അതുകൊണ്ടുള്ള ഉപയോഗം ഇന്നു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. വിതുര പഞ്ചായത്തിലെ ചില പ്രദേശങ്ങളുടെ മാത്രമല്ല; തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെയുള്ള ചില പ്രദേശങ്ങൾ പ്രത്യേകിച്ചു മീനാങ്കൽ മേഖലയ്ക്കും പേപ്പാറ ഡാമിലെ ജലം ഉപഭോഗത്തിനു കിട്ടിയിട്ടില്ല. നഗരത്തിനു പ്രതിദിനം 15 കോടി ലീറ്റർ വെള്ളം നൽകുന്ന ഡാമിലെ ജലം ഗ്രാമീണ മേഖലയ്ക്കുകൂടി പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവന്നാൽ മൂന്നു പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം ഉണ്ടാകുകയേയില്ല.
വിതുര–തൊളിക്കോട് പദ്ധതി ഫലപ്രാപ്തിയിലെത്തുന്ന സാഹചര്യം മുന്നിലുണ്ടെങ്കിലും കുടിവെള്ള ക്ഷാമം വരും വർഷങ്ങളിലെങ്കിലും ഉണ്ടാകാതിരിക്കാൻ പുതിയ പദ്ധതി വരുക തന്നെ വേണം. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അരുവിക്കര ഡാമിലെ വെള്ളം അരുവിക്കര പഞ്ചായത്തിനു ലഭിക്കാൻ അന്നത്തെ എംഎൽഎ പാലോട് രവിയുടെ ശ്രമഫലമായി പ്രത്യേക പദ്ധതി കൊണ്ടുവന്നിരുന്നു. തൊളിക്കോട്, വിതുര, ആര്യനാട് ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം എന്നെന്നേക്കുമായി പരിഹരിക്കാനായി ആ പദ്ധതിയുടെ മാതൃക കൊണ്ടുവരണമെന്നാണു പൊതുവായ ആവശ്യം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.