വെള്ളനാട്: വാർധക്യത്തിന്റെ അവശതയിലും ജൈവ കരനെൽ കൃഷിയിൽ കർഷകൻ കെയ്തെടുത്തതു നുറുമേനി. മുണ്ടേല കോട്ടവിള ട്രീസ ഭവനിൽ എ.യേശുദാസി (70)ന്റെ കരനെൽ കൃഷിയാണ് ഇന്നലെ വിളവെടുത്തത്. ഒരേക്കർ വരുന്ന കൃഷിഭൂമിയിൽ ഇരുപത്തഞ്ച് സെന്റ് സ്ഥലത്താണു നെൽകൃഷിയിറക്കിയത്. ബാക്കി ഭാഗം പച്ചക്കറി കൃഷിക്കു വേണ്ടി ഉപയോഗിച്ചു. സലാഡ് വെള്ളരി, പയർ, വാഴ തുടങ്ങിയവയെല്ലാം തഴച്ചുവളരുകയാണ് ഇവിടെ.
ഇതിനു പുറമെ വീടിന്റെ മട്ടുപ്പാവിലെ കൃഷിയും കായ്ക്കാറായി. നാനൂറോളം ഗ്രാേ ബാഗുകളിൽ വിത്തിറക്കാൻ സൗകര്യമുണ്ടെങ്കിലും ആദ്യഘട്ടത്തിൽ നൂറോളം ഗ്രാേബാഗുകളിലാണു മട്ടുപ്പാവിലെ കൃഷി. കത്തിരി, വഴുതന ഇങ്ങനെപോകുന്ന കൃഷികൾ. ജൈവവളങ്ങളായ കോഴിക്കാരവും ഗോമൂത്രവും, ചാണകവും ഉപയോഗിച്ചാണു കൃഷി.
ജലത്തിന്റെ ദൗർലഭ്യവും ഒച്ചിന്റെ ശല്യവും കൃഷിയെ ബാധിക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ കരനെൽ കൃഷിവ്യാപനം പദ്ധതിയുടെ ഭാഗമായി വെള്ളനാട് കൃഷിഭവന്റെ നേതൃത്വത്തിലാണ് യേശുദാസ് കരനെൽ കൃഷി ആരംഭിച്ചത്. പരമ്പരാഗത കൃഷി രീതികളുടെ ചുവടുപിടിച്ചും നവീന ജലസേചന മാർഗങ്ങൾ പ്രയോജനപ്പെടുത്തിയുമാണു കൃഷി. ഇന്നലെ നടന്ന വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് എ.എൻ. നിബു സംബന്ധിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.