കഴക്കൂട്ടം: സംസ്ഥാനത്തെ ഐടി ജീവനക്കാർക്കായി ടെക്നോപാർക്കിൽ ഹ്രസ്വ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. ടെക്നോപാർക്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടന പ്രതിധ്വനിയുടെ നേതൃത്വത്തിലാണു മേള. അടുത്ത മാസം മൂന്നിനു ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ സ്ക്രീനിങ് നടക്കും. മുൻവർഷങ്ങളിൽ ടെക്‌നോപാർക്കിലെ ജീവനക്കാർക്കു വേണ്ടി മാത്രമായിട്ടാണു മേള നടത്തിയിരുന്നത്. ഇത്തവണ സംസ്ഥാനത്തെ അറുനൂറോളം ഐടി സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് അവരുടെ പ്രതിഭ മാറ്റുരയ്ക്കാം. ചലച്ചിത്രപ്രേമികളെ ടെക്‌നോപാർക്കിലേക്ക് എത്തിച്ചുകൊണ്ടിരുന്ന 'ക്വിസ' ചലച്ചിത്രമേള ഇക്കുറി എല്ലാ ഐടി ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിക്കുകയാണ്.
പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം.എഫ്. തോമസ് ചെയർമാനായിട്ടുള്ള ജൂറിയിൽ ചലച്ചിത്ര സംവിധായകരായ സനൽകുമാർ ശശിധരൻ, ശ്രീമതി, ശ്രീബാല കെ. മേനോൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ടെക്കികൾ സംവിധാനം ചെയ്ത 97 ലഘു ചിത്രങ്ങളാണ് ഇതുവരെ നടന്ന ക്വിസ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും കേരളത്തിലെ ഐടി സ്ഥാപനത്തിലെ ഐടി ജീവനക്കാരായിരിക്കണം എന്നതു പ്രധാന നിബന്ധനയാണ്. ചിത്രങ്ങളുടെ സമയദൈർഘ്യം രണ്ടു മിനിറ്റിനും 45 മിനിറ്റിനും ഇടയിലായിരിക്കണം. കഴിഞ്ഞ ക്വിസ മേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ ഇത്തവണ പരിഗണിക്കില്ല. ചിത്രങ്ങൾ 25 വരെ സമർപ്പിക്കാം. ജനറൽ കൺവീനർ: ശ്യാഗിൻ കുമാർ (8301056068)


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.