സിനിമാ തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്നത് നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി. ഓരോ പ്രദര്‍ശനത്തിനും മുന്‍പ് സ്ക്രീനില്‍ ദേശീയപതാക കാണിക്കണം. രാജ്യമെമ്പാടുമുള്ള തിയറ്ററുകളിൽ ഇത് ബാധകമാണ്. ദേശീയഗാനം കേൾപ്പിക്കുന്ന സമയത്ത് സ്ക്രീനിൽ ദേശീയ പതാകയുടെ ചിത്രം കാണിക്കുകയും വേണം. കാണികൾ എഴുന്നേറ്റുനിന്നു ദേശീയഗാനത്തെ ബഹുമാനിക്കണമെന്നും കോടതി ഉത്തരവിട്ടു.
യോഗ്യമല്ലാത്ത വസ്തുക്കളിൽ ദേശീയഗാനം അച്ചടിക്കരുത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുകൊണ്ടുള്ള പരസ്യ ചിത്രീകരണം നടത്തരുതെന്നും കോടതി നിർദേശിച്ചു. ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് കേന്ദ്രസർക്കാർ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു കത്തയച്ചു. ഉത്തരവ് പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം വേണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
നിലവിൽ മഹാരാഷ്ട്രയിൽ സിനിമ പ്രദർശനത്തിനു മുൻപ് ദേശീയഗാനം കേൾപ്പിക്കുന്ന പതിവുണ്ട്. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ ഗാനത്തെ അപമാനിച്ചെന്നുള്ള ആരോപണത്തിൽ തർക്കവും മർദനവുമടക്കമുണ്ടായിട്ടുണ്ട്. ദേശീയ ഗാനം കേൾപ്പിച്ച സമയത്ത് എഴുന്നേൽക്കാത്തതിനും പലർക്കും മർദ്ദനമേറ്റിട്ടുണ്ട്.
തിരുവനന്തപുരം കൈരളി തിയറ്ററിൽ സിനിമ പ്രദർശിപ്പിക്കും മുൻപ് ദേശീയഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേൽക്കാതിരുന്നതിന് യുവാവിനെ അറസ്റ്റുചെയ്തത് കേരളത്തിലും വലിയ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.