Recent-Post

സംസ്ഥാനത്ത് മയിലുകളുടെ വംശവർധന കൂടിയെന്ന് റിപ്പോർട്ടുകൾ


സംസ്ഥാനത്ത് മയിലുകളുടെ വംശവർധന 1998-ന് ശേഷം 150 ശതമാനമായെന്ന് ഇന്ത്യൻ പക്ഷികളെക്കുറിച്ചുള്ള സ്ഥിതിവിവര റിപ്പോർട്ട്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് എന്നിവയടക്കം 13 സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 30,000 പക്ഷിനിരീക്ഷകർ ഇ-ബേർഡ് എന്ന സംവിധാനത്തിലൂടെ നൽകിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്. നേരത്തേ ഇടുക്കി, വയനാട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മാത്രം കണ്ടിരുന്ന മയിലുകൾ ഇപ്പോൾ എല്ലാജില്ലകളിലുമുണ്ട്. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 

 

വരണ്ടതും പാറക്കെട്ടും കുറ്റിക്കാടും നിറഞ്ഞതുമായ സ്ഥലങ്ങളാണ് മയിലുകളുടെ ആവാസ കേന്ദ്രം. കേരളം വരണ്ട അവസ്ഥയിലേക്ക് മാറുന്നതിന്റെ പ്രകൃതി നൽകുന്ന സൂചനയാണ് മയിലുകളുടെ പെരുകലെന്നാണ് കേരള കാർഷിക സർവകലാശാല വന്യജീവി പഠന വിഭാഗത്തിലെ ഡോ. പി.ഒ. നമീറിന്റെ നിരീക്ഷണം. വനം വന്യജീവി നിയമം ശക്തമായതും 1963 മുതൽ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച് സംരക്ഷിക്കുന്നതും എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ 19 ശതമാനം ഭൂപ്രദേശവും മയിലുകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂലമായി മാറിയെന്നാണ് പഠന റിപ്പോർട്ട്. 2050ൽ ഇത് 40 ശതമാനത്തിലേറെയാകുമെന്നാണ് നിഗമനം.


നെല്ലും പച്ചക്കറിയും അടക്കമുള്ള ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും വരണ്ട കാലാവസ്ഥയും മയിലുകൾ പെരുകാൻ ഇടയാക്കും. ഇവയെ നിയന്ത്രിക്കാൻ നിയമം അനുവദിക്കാത്തതിനാൽ കാട്ടുപന്നിപോലെ മറ്റൊരു ഭീഷണിയാണ് കാർഷിക മേഖലയെ കാത്തിരിക്കുന്നത്. ഭാവിയിൽ ഇവ 45 ശതമാനം വരെ വിളനാശം ഉണ്ടാക്കിയേക്കാമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. മയിലുകൾ വരൾച്ചയ്ക്ക് കാരണമാകുന്നില്ലെങ്കിലും നെല്ലും പച്ചക്കറിയും നശിപ്പിക്കുന്നത് കർഷകർക്ക് ഇപ്പോൾതന്നെ ബുദ്ധിമുട്ടായിട്ടുണ്ട്. ഇവയുടെ എണ്ണം പെരുകുന്നത് കാർഷിക മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കും.


Post a Comment

0 Comments