പെരിന്തൽമണ്ണ: പുത്തൻ ഇരുചക്രവാഹനങ്ങളുടെ ഓഡോ മീറ്ററിൽ കൃത്രിമംകാണിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ച ഡീലർക്ക് രണ്ടുലക്ഷം രൂപ പിഴചുമത്തി. പെരിന്തൽമണ്ണയിലെ ഡീലർക്കെതിരേ മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരാണ് നടപടിയെടുത്തത്. ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഓഡോ മീറ്ററിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെത്തുടർന്നായിരുന്നു പരിശോധന.
വാഹനം വിൽക്കുന്നതിനു മുമ്പുള്ള ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, ഒരു ഷോറൂമിൽ നിന്ന് മറ്റൊരു ഷോറൂമിലേക്ക് കൊണ്ടുപോകൽ എന്നീ ആവശ്യങ്ങൾക്കെല്ലാം പുതിയ വാഹനങ്ങൾ ഓടിച്ചുതന്നെ കൊണ്ടുപോകും. അതിന് മുമ്പ് ഓഡോ മീറ്റർ അഴിച്ചുമാറ്റും. പിന്നീട് ഘടിപ്പിക്കുകയും വാഹനം വൃത്തിയാക്കുകയുംചെയ്യും. ഇതറിയാൻ സാധിക്കാത്ത ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുകയും ചെയ്യും. ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമായതിനാൽ ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്.
കഴിഞ്ഞദിവസം പാങ്ങ് ചേണ്ടിയിൽ പൊതുസ്ഥലത്ത് പ്രദർശനത്തിനു വെച്ച രണ്ട് മോട്ടോർസൈക്കിൾ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചപ്പോൾ ഇരു വാഹനങ്ങളിലെയും ഓഡോ മീറ്റർ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി. പെരിന്തൽമണ്ണയിലെ ഒരു ഡീലറുടെ കൈവശത്തിലുള്ള മോട്ടോർസൈക്കിളുകൾക്ക് ട്രേഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് രണ്ടിനും 10,3000 രൂപ വീതം പിഴ ചുമത്തുകയായിരുന്നു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ എ.എം.വി.ഐ.മാരായ കെ.ആർ. ഹരിലാൽ, പി. ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്ന് മാസം മുമ്പ് ഒരു കാർ ഇതുപോലെ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി പിഴ ചുമത്തിയിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.