Recent-Post

നെടുമങ്ങാടിന്റെ ചരിത്ര വീഥികളെ കോരിത്തരിപ്പിച്ച് നൂറുകണക്കിന് ചുവപ്പു സേനാംഗങ്ങൾ അണിനിരന്ന ഉജ്ജ്വല പ്രകടനത്തോടെ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് രക്ത പതാക ഉയർന്നു

നെടുമങ്ങാട്: കർഷക - തൊഴിലാളി അവകാശ സമര പോരാട്ടങ്ങൾ ചോര കൊണ്ടു ചുവപ്പിച്ച മലനാടിന്റെ ചരിത്ര വീഥികളെ കോരിത്തരിപ്പിച്ച് നൂറുകണക്കിന് ചുവപ്പു സേനാംഗങ്ങൾ അണിനിരന്ന ഉജ്ജ്വല പ്രകടനത്തോടെ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നെടുമങ്ങാട്ട് രക്ത പതാക ഉയർന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തും പ്രഹര ശേഷിയും വിളിച്ചോതിയ റെഡ് വോളന്റിയർ പരേഡും ബഹുജന റാലിയും അക്ഷരാർത്ഥത്തിൽ മലനാടിനെ പ്രകമ്പനം കൊള്ളിച്ചു. കേരളീയ വേഷം ധരിച്ച നൂറു കണക്കിന് വനിതാ പ്രവർത്തകരുടെ പങ്കാളിത്തം റാലിയെ ശ്രദ്ധേയമാക്കി. വനിതാ ശിങ്കാരിമേളവും ഇരുചക്ര വാഹനങ്ങളും താളമേളങ്ങളും കെട്ടുകാഴ്ചകളും അലങ്കരിച്ച കുതിരകളും അകമ്പടിയായി.


പാർട്ടി അംഗങ്ങളും വർഗ - ബഹുജന പ്രസ്ഥാനങ്ങളിലെ ആയിരക്കണക്കിനു പ്രവർത്തകരും ചിട്ടയോടെ നീങ്ങിയ ജാഥയുടെ മുൻ നിര സമ്മേളന നഗരിയിൽ എത്തുമ്പോഴും പിറകിലെ നിര ജാഥാസംഗമ കേന്ദ്രമായ പഴകുറ്റി ജങ്ഷനിൽ നിന്ന് പുറപ്പെട്ടിരുന്നില്ല. പ്രധാന ബാനറിനു കീഴിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ ജിആർ അനിൽ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംഘടക സമിതി ചെയർമാൻ അരുൺ കെഎസ്, ജനറൽ കൺവീനർ പാട്ടത്തിൽ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ ബഹുജന റാലിക്ക് നേതൃത്വം നൽകി.

പ്രവർത്തകരുടെ അണമുറിയാത്ത ഒഴുക്കും മാനംമുട്ടെ ഉയർന്ന ഇക്വിലാബിന്റെ പ്രകമ്പനവും പൈതൃക നഗരിയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരദ്ധ്യായത്തിന് തുടക്കമിട്ടു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാംസ്കാരിക ഘോഷയാത്രകളുടെ അകമ്പടിയിൽ പുറപ്പെട്ട പതാക - കൊടിമര- ബാനർ - ദീപശിഖാ ജാഥകൾ വൈകിട്ട് മൂന്നരയോടെ ആവേശത്തിരകളുയർത്തി പഴകുറ്റി ജങ്ഷനിൽ സംഗമിച്ചതോടെയാണ് റെഡ് പോളന്റിയർ മാർച്ചും ബഹുജന റാലിയും സമാരംഭിച്ചത്. ഉച്ച കഴിഞ്ഞതോടെ ജാഥാ സംഗമ കേന്ദ്രത്തിലേയ്ക്ക് മലയോര മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകരുടെ നിലയ്ക്കാത്ത ഒഴുക്കായിരുന്നു. ബാന്റുമേളത്തിനു തൊട്ടുപിന്നിലായി ചുവപ്പ് സേനയുടെ പരേഡ്.പാർട്ടി ജില്ല കൗൺസിലിനു കീഴിലുള്ള 17 മണ്ഡലം കമ്മിറ്റികളിലായി 30 ഓളം പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. നെടുമങ്ങാട്, അരുവിക്കര, പാലോട് വെഞ്ഞാറമൂട്,

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

വട്ടിയൂർക്കാവ്, പാറശാല, വെള്ളറട, നെയ്യാറ്റിൻകര, കോവളം, വർക്കല, കിളിമാനൂർ , ചിറയിൻകീഴ് ആറ്റിങ്ങൽ, നേമം, കഴക്കൂട്ടം, തിരുവനന്തപുരം എന്നിങ്ങനെ ബാനറുകളുടെ കീഴിലാണ് പരേഡും പ്രകടനവും ക്രമീകരിച്ചിരുന്നത്. ആയിരത്തിലേറെ വോളന്റിയർമാരിൽ പകുതിയും വനിതാ വോളന്റിയർമാരായിരുന്നു. പിന്നാലെ ചെണ്ടമേളവും ശിങ്കാരിമേളവും പൂക്കുടകളും കേരളീയ വേഷം ധരിച്ച വനിതകളും റാലിയെ വർണ്ണാഭമാക്കി മുന്നേറി. പ്രതിനിധി സമ്മേളന വേദിയായ സത്രം മുക്കിലും ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തിലും കച്ചേരി നടയിലും വിവിധ ബഹുജന സംഘടനാ പ്രർത്തകർ പരേഡിനും റാലിക്കും അഭിവാദ്യമർപ്പിച്ചു. ബഹുജന റാലിയുടെ പിറകിലായി ആദ്യം ദീപശിഖ ജാഥയും തൊട്ടുപിന്നിൽ കൊടിമരവും ബാനർ പതാക ജാഥകളും ചന്തമുക്കിലെ പൊതുസമ്മേളന സ്ഥലമായ പിഎം സുൽത്താൻ നഗറിലേക്ക് നീങ്ങി. ഒരേ സ്വരത്തിൽ മുദ്രാവാക്യങ്ങളും മുഷ്ടികളും മാനംമുട്ടെ ഉയരവെ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സുൽത്താൻ നഗറിൽ രക്തപതാക ഉയർത്തി. പതാകയ്ക്കൊപ്പം
മാനത്ത് മാരിവില്ലു വിരിയിച്ച് കാതടപ്പിക്കുന്ന കതിനാ വെടികളും മുഴങ്ങി.

 
  


    
    

    




Post a Comment

0 Comments