നെടുമങ്ങാട്: നഗരത്തിലെ ശുദ്ധജല പദ്ധതി വിപുലീകരണവും പുനരുദ്ധാരണവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ പത്രസമ്മേളനത്തിൽ അറിയിച്ചു. 9.5 കോടി രൂപ മുടക്കിയാണ് നവീകരണം. നാലു ഭാഗങ്ങളായാണ് പദ്ധതി വിപുലീകരിക്കുന്നത്. കളത്തറ, ശീമവിള, ഉഴപ്പാക്കോണം എന്നിവിടങ്ങളിലെ പഴയതും ശേഷി കുറഞ്ഞതുമായ പമ്പുകൾ മാറ്റി സ്ഥാപിക്കുകയും വൈദ്യുതീകരണ സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്യും. ഇതിനായി 95 ലക്ഷം രൂപയാണ് ചെലവിടുന്നത്. രണ്ടാം ഭാഗമായി 2.37 കോടി രൂപ ചെലവഴിച്ച് പേരുമല ശുദ്ധീകരണ ശാലയുടെ വിപുലീകരണവും പുനരുദ്ധാരണവും നടത്തുന്നതോടൊപ്പം മറ്റ് മൂന്നു പമ്പ് ഹൗസുകളുടെ നവീകരണവും നടത്തും. മൂന്നമതായി നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും പഴകിയതും വ്യാസം കുറഞ്ഞതുമായ പെപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കും. ഇതിനായി 4.57 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഈ പദ്ധതിയുടെ പൂർത്തീകരണത്തോടൊപ്പം അമൃത് 2.0 പദ്ധതി പ്രകാരം നഗരസഭക്കായി സർക്കാർ അനുവദിച്ചിട്ടുള്ള 10.28 കോടിയുടെ പണികൾകൂടി കഴിയുന്പോൾ നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നും ശ്രീജ പറഞ്ഞു.
20 ന് വൈകുന്നേരം അഞ്ചിന് പൂവത്തൂർ ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എംപി മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ പി. ഹരികേശൻ, വസന്തകുമാരി, കൃഷ്ണചന്ദ് എന്നിവർ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.