മലവിളയിൽ കുടുംബത്തിനു നേരെ ആക്രമണം. ഗൃഹനാഥൻ ഉൾപ്പെടെ നാലു പേർക്ക് പരുക്ക്.
കുറ്റിച്ചൽ: മലവിളയിൽ കുടുംബത്തിനു നേരെ ആക്രമണം. ഗൃഹനാഥൻ ഉൾപ്പെടെ നാലു പേർക്ക് പരുക്ക്. മലവിള പോങ്ങുംകുഴി വീട്ടിൽ രതീഷിന്റെ (40) വീടിനു നേരെയാണ് വ്യാഴം രാത്രി പത്തരയോടെ ആക്രമണം നടന്നത്. തലയ്ക്ക് സാരമായ പരുക്കേറ്റ രതീഷും മർദനമേറ്റ ഭാര്യ സബിത, മക്കളായ നിഥിൻ(16), നിഷ(14), അമ്മ രമണി (58)എന്നിവർ ചികിത്സയിലാണ്. സമീപവാസികളായ 6 പേരാണ് ആക്രമണത്തിനു പിന്നിലെന്ന് നെയ്യാർ ഡാം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. രണ്ടു പേർ അറസ്റ്റിലായി.
വ്യാഴം രാത്രി പത്തോടെ സമീപവാസിയും രതീഷിന്റെ ബന്ധുവുമായ കിരണിന്റെ വീടിനു നേരെ കല്ലേറുണ്ടായി. മുൻ ഭാഗത്തെ ജനാല ചില്ല് തകർന്നു. കിരണിന്റെ വീടിനു നേരെ രതീഷിന്റെ ബന്ധുവായ നെടുമങ്ങാട് സ്വദേശി അനീഷും സംഘവും ബോംബെറിഞ്ഞു എന്നാരോപിച്ചാണ് രതീഷിനെയും കുടുംബത്തെയും ഒരു സംഘം മർദിച്ചത്. എന്നാൽ കിരണിന്റെ വീടിനു നേരെ ഉണ്ടായത് ബോംബേറ് അല്ലെന്നു പൊലീസ് വ്യക്തമാക്കി.
നെടുമങ്ങാട് സ്വദേശിയും ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയുമായ അനീഷ് രതീഷിന്റെ ബന്ധു വീട്ടിൽ തമ്പടിക്കുന്നത് കിരൺ പൊലീസിനെ അറിയിച്ചുവെന്നും ആരോപിച്ചാണ് കിരണിന്റെ വീടിനു നേരെ കല്ലെറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മലവിള വില്ലുചാരി കുന്നിൽ വീട്ടിൽ ജോസ്(46)മലവിള പോങ്ങുംകുഴിയിൽ റോഡരികത്ത് വീട്ടിൽ സന്ദീപ്(25)എന്നിവരരാണ് അറസ്റ്റിലായത്.
ഇന്നു കോടതിയിൽ ഹാജരാക്കും. മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. രതീഷിന്റെ ബന്ധുവും ക്രിമിനൽ കേസുകളിൽ പ്രതിയുമായ നെടുമങ്ങാട് സ്വദേശിയായ അനീഷും സംഘവുമാണ് കിരണിന്റെ വീട് ആക്രമിച്ചതെന്ന് ആരോപിച്ചാണ് രതീഷിനെയും കുടുംബത്തെയും മർദിച്ചത്. മൺവെട്ടി കൈകൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച രതീഷിന്റെ മകന് ഇന്നലെ പരീക്ഷയെഴുതാൻ കഴിഞ്ഞില്ല.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.