പോത്തൻകോട്: വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപുവിനെ തടിക്കടിച്ചതെന്ന് പോലീസ് പറയുന്നത്. മണ്ണുമാഫിയ സംഘത്തിലെ ചിലര്‍ ദിവസങ്ങളായി സമീപപ്രദേശങ്ങളില്‍ ചെറിയ അക്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ക്കഥയാണ് ബുധനാഴ്ച രാത്രിയിലെ അക്രമമെന്നും പോലീസിന് സംശയമുണ്ട്. കസ്റ്റഡിയിലുള്ളവര്‍ മണ്ണുമാഫിയ സംഘത്തിലുള്ളവരാണ്. കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിലാണ് ദീപുവിന് തലയ്ക്കടിയേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ അയിരൂപ്പാറ സ്വദേശി കുട്ടനാണ് കല്ലും കുപ്പിയും കൊണ്ട് ദീപുവിനെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചന്തവിളയിലെ സംഭവത്തിനു തൊട്ടുമുമ്പ് ഇതേ സംഘം ചേങ്കോട്ടുകോണം തുണ്ടത്തില്‍ വെച്ച് മറ്റൊരു സംഘവുമായും സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം റൂറല്‍ എസ്.പി. ദിവ്യാ ഗോപിനാഥ് രാത്രിതന്നെ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ദീപു. കഴക്കൂട്ടത്ത് പച്ചക്കറി കടയില്‍ കയറി ജീവനക്കാരനെ വെട്ടിക്കൊന്ന കേസിലും 2020 സെപ്റ്റംബറില്‍ ശ്രീകാര്യം ചേന്തിയില്‍ സംഘാംഗമായ ശരത് ലാലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണിയാള്‍. നെടുമങ്ങാട് ഡിവൈ.എസ്.പി. സുല്‍ഫീക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.