സംസ്ഥാനത്ത് നിലവിൽ കൊവിഡ് 19 മൂന്നാം തരംഗമാണുള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വ്യാപന തോത് കുറയുന്നത് ആശ്വാസമാണെങ്കിലും ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. തുടർച്ചയായ ദിവസങ്ങളിൽ അൻപതിനായിരത്തിനു മുകളിൽ കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് ആരോഗ്യമന്ത്രി മാധ്യമങ്ങളോടു സംസാരിച്ചത്.
ജനുവരി ഒന്ന് മുതലുള്ള കൊവിഡ് കണക്കുകൾ വിലയിരുത്തിയാണ് സംസ്ഥാന സർക്കാരിൻ്റെ നിഗമനം. കഴിഞ്ഞ ആഴ്ച രോഗവ്യാപനത്തിൻ്റെ തോത് 200 ശതമാനത്തിനു മുകളിലാണെങ്കിൽ നിലവിൽ ഇത് 58 ശതമാനത്തിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ കുറവുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
നിലവിൽ തിരുവനന്തപുരം ജില്ലയിൽ കൊവിഡ് 19 കേസുകൾ കുറയുകയാണ്. ഉടൻ തന്നെ എറണാകുളത്തും കേസുകളുടെ എണ്ണം കുറയും. കേസുകളുടെ എണ്ണം പരമാവധിയിലെത്തിയിട്ട് കുറയുമെന്നാണ് സർക്കാർ പ്രതീക്ഷ. നിലവിലെ കണക്കുകൾ പ്രകാരം ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ വലിയ വർധനവില്ല. കൂടാതെ മരണസംഖ്യയും വർധിക്കുന്നില്ല.
കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവുള്ളത്. ജില്ലാ അതിർത്തികളിലും പ്രധാന കേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ജനങ്ങൾ അനാവശ്യയാത്രകൾ ഒഴിവാക്കാനാണ് പോലീസ് നിർദേശം. സംസ്ഥാനത്തെ രോഗവ്യാപനം വിലയിരുത്താനായി നാളെ കൊവിഡ‍് അവലോകന യോഗം ചേരും. ഞായറാഴ്ചകളിൽ ഏർപ്പെടുത്തുന്ന അധിക നിയന്ത്രണങ്ങൾ പിൻവലിക്കുന്ന കാര്യത്തിലടക്കം നാളെ തീരുമാനമുണ്ടായേക്കും.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.