Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭയിലെ ക്ലാര്‍ക്കായ സുരേഷ് (41) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരി നിഷയെ (37) കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂജപ്പുര വിദ്യാധിരാജ നഗറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വത്തിന് വേണ്ടിയാണ് ഇയാള്‍ സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


മാനോദൗര്‍ബല്യമുള്ള നിഷയെ ഇയാള്‍ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. ഒന്‍പതാം തീയതി ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് നിഷയെ അടുത്ത ദിവസം ഇയാള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. വീട്ടിലെ കുളിമുറിയില്‍ വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച നിഷയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ സഹോദരിയെ ആശുപത്രിയില്‍ എത്തിക്കണമെന്ന് പറഞ്ഞ് ഇയാള്‍ സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചുവരുത്തി. രാവിലെ വീട്ടില്‍ ബഹളം കേട്ടിരുന്നതായി അയല്‍വാസികളും പറഞ്ഞു. സുഹൃത്തുക്കള്‍ ആംബുലന്‍സുമായി എത്തുമ്പോള്‍ നിഷ ബോധമില്ലാതെ തറയില്‍ കിടക്കുന്നതാണ് കണ്ടത്. സംശയത്തെ തുടര്‍ന്ന് ഇവരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി പരിശോധിച്ച്‌ ഇവരുടെ മരണം സ്ഥിരീകരിക്കുകയും സുരേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സുരേഷ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറയുന്നു.


തലയ്ക്ക് ശക്തമായി അടിയേറ്റതാണ് മരണകാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മുഖവും തുടയും അടിച്ചുതകര്‍ത്തതായും റിപ്പോര്‍‍ട്ടില്‍ പറയുന്നു. ഇതിനു പിന്നാലെ സുരേഷിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമെന്ന് ഇയാള്‍ സമ്മതിച്ചത്. തടിക്കഷണം ഉപയോഗിച്ച്‌ നിഷയുടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്.

Post a Comment

0 Comments