Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആനപ്പാറയിൽ പോസിറ്റീവ് കേസുകൾ കുറയുന്നു. നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും

വിതുര: ആനപ്പാറ വാർഡിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിച്ചു നിന്ന സാഹചര്യത്തിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇളവുകളോടെ ഒരാഴ്ച കൂടി തുടരാൻ തീരുമാനം.ഇന്ന് ചേർന്ന വാർഡ് തല സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക്‌ മെമ്പർ എൽ. ശ്രീലത,സെക്ടറൽ മജിസ്‌ട്രേറ്റ് സുനിൽ കുമാർ,ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ജോൺ.കെ. സ്റ്റീഫൻ, ഹെൽത്ത്‌ സൂപ്പർവൈസർ വി.എസ്.രാജേഷ്, ജനമൈത്രി പോലീസ് ഓഫീസർ ഷിജു, രാഷ്ട്രീയ കക്ഷി നേതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ,ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. യോഗ തീരുമാന പ്രകാരം 24.06.2021 മുതൽ 30.06.2021 വരെ ഒരാഴ്ചത്തേയ്ക്ക് വാർഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അറിയിച്ചു.


അവശ്യ സാധനങ്ങൾ വിൽക്കുന്ന പലവ്യജന, പച്ചക്കറി കടകൾ രാവിലെ 8 മുതൽ വൈകിട്ട് 5 മണിവരെ മാത്രം തുറന്ന് പ്രവർത്തിക്കും. ഹോട്ടലുകളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ പാർസൽ മാത്രം. ഹോട്ടലുകളുടെ സമീപം നിന്ന് ചായ കുടിക്കുന്നത് ഉൾപ്പെടെ ഒഴിവാക്കും. അത്യാവശ്യ കാര്യങ്ങൾക്കടക്കം സത്യാവാങ്മൂലം ഇല്ലാതെ റോഡിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി. പോലീസിന്റെ ബൈക്ക് പട്രോളിംഗ് വാർഡിൽ ഉണ്ടാകും. ഓട്ടോറിക്ഷകൾ പോലീസ് സ്റ്റേഷനിൽ നിന്നും നൽകിയ നമ്പർ ക്രമത്തിൽ മൂന്നെണ്ണം വീതം 8 മണി മുതൽ വൈകിട്ട് 5 മണിവരെ. ആശുപത്രി ആവശ്യങ്ങൾക്കായി ഓട്ടോറിക്ഷകൾ നിയന്ത്രണങ്ങൾ ഇല്ലാതെ ഓടാം.അടുത്ത ആഴ്ചയിൽ വാർഡ് തലത്തിൽ കോവിഡ് ടെസ്റ്റ്‌ ക്യാമ്പ് നടത്താനും യോഗം തീരുമാനിച്ചു.

പഞ്ചായത്തിൽ ഏറ്റവുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡ് ആയിരുന്നു ആനപ്പാറ.150 ലധികം പോസിറ്റീവ് കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിരുന്നു. വാർഡ് തലത്തിലെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ഫലം കാണുന്ന നിലയിലാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ ആഴ്ചയിൽ 42 പോസിറ്റീവ് കേസുകളുടെ സ്ഥാനത്ത് നിന്നും ഇപ്പോൾ 25 കേസായി കുറഞ്ഞതും പുതിയ കേസുകൾ അധികം ഉണ്ടാകാത്തതും ആശ്വാസം പകരുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ടെന്നും വാർഡിനെ കോവിഡ് മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അറിയിച്ചു. 








വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments