Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസ്; രാഷ്ട്രീയ വൈരാഗ്യമല്ലെന്ന് ഫോറെൻസിക് റിപ്പോർട്ട്‌

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാ‍ഗ്യമില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. രണ്ടു സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിനു കാരണമായതെന്നുംരാഷ്ട്രീയ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊലയ്ക്കു പിന്നിൽ രാഷ്ട്രീയ വൈരമുണ്ടെന്ന പൊലീസ് കുറ്റപത്രത്തെ തള്ളിക്കളയുന്നതാണ് ഫോറൻസിക് റിപ്പോർട്ട്.

പ്രതികളുടെ മൊബൈൽ ഫോണുകളും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഫോറൻസിക് വിഭാഗം രാഷ്ട്രീയ കൊലപാതകം അല്ലെന്ന നിഗമനത്തിൽ എത്തിയത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ സംഭാഷണങ്ങളിൽ രാഷ്ട്രീയ പാർട്ടികളെ കുറിച്ചോ നേതാക്കളെ കുറിച്ചോ പരാമർശമില്ലെന്നും നെടുമങ്ങാട് ഒന്നാം ക്ലാസ് മജി‍സ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ടിൽ പറയുന്നു.

കൊല നടത്താൻ എത്തിയവരാണു കൊലപാതകത്തിന് ഇരയായതെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. കൃത്യം നടത്താനായി ഇവർ ഗൂ‍‍ഢാലോചന നടത്തി. എതിർ സംഘത്തിലെ ചിലരെ അപാ‍യപ്പെടുത്തുക എന്നതായിരുന്നു കൊല്ലപ്പെട്ടവരുടെ ലക്ഷ്യം. മുഖംമൂടി ധരിച്ച്, ശരീരം മുഴുവൻ മൂടിപ്പൊ‍തിഞ്ഞാണ് കൊ‍ല്ലപ്പെട്ടവർ ഉൾപ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്.ഇരു സംഘങ്ങളുടെ കൈവശവും മാരകായുധങ്ങൾ ഉണ്ടായിരുന്നെന്നും ഫോറൻസിക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവർ കഴിഞ്ഞ ഓഗസ്റ്റ് 30ന് രാത്രി‍യിൽ തേ‍മ്പാമൂട് വച്ചാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണവുമായി സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ ഉന്നതനേതാക്കൾക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സി.പി.എം ആരോപിച്ചിരുന്നു.


Post a Comment

0 Comments