Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഐഎംഎയുടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനെടുത്ത തീരുമാനം പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി

പാലോട്: ഓടുചുട്ടപടുക്കയിൽ ഐഎംഎയുടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനെടുത്ത തീരുമാനം പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപിയും, ഒരു കാരണവശാലും പദ്ധതി വരാൻ ജനങ്ങൾ അനുവദിക്കരുതെന്നു കേരള ജനപക്ഷ പാർട്ടി ചെയർമാൻ പി.സി ജോർജ് എംഎൽഎയും പറഞ്ഞു. ഓടുചുട്ടപടുക്ക സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. പൊതുസമൂഹത്തിനു കടുത്ത ദോഷം വരുത്തുമെന്നും, ആദിവാസികളുടെ ആവാസ വ്യവസ്ഥയെ തന്നെ നശിപ്പിക്കുമെന്നും, വിഷയം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അടിയന്തരമായി അറിയിക്കുമെന്നും എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. 

Palode IMA Plant


നെൽവയൽ തണ്ണീർത്തട വികസനം, വനാവകാശ നിയമം, വനസംരക്ഷണ നിയമം എന്നിവയുടെ നഗ്നമായ ലംഘനമാണു പദ്ധതിയെന്നും സുതാര്യതയില്ലാത്ത ഈ പദ്ധതി ദുരൂഹമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. വിഷയം നിയമസഭയിൽ ശക്തമായി ഉന്നയിക്കുമെന്നും പദ്ധതി നടക്കാത്ത കാര്യമാണെന്നും ജനരോഷം ശക്തമായതിനാൽ ഐഎംഎ ഇതിൽ നിന്നു പിൻമാറി മാന്യത കാണിക്കണമെന്നും, ഉറവിട മാലിന്യം അതത് ആശുപത്രികളിൽ തന്നെ സംസ്കരിക്കണമെന്നും പി.സി. ജോർജ് പറ‍ഞ്ഞു. 

കെപിസിസി അംഗം ഹിദുർമുഹമ്മദും സ്ഥലം സന്ദർശിച്ചു. ആർഎസ്പി ഭാരവാഹികളായ നന്ദിയോട് ജെ.ബാബു, യു.എസ്. ബോബി, കെ.ആർ. അനിൽകുമാർ, എസ്.എസ്. ബാലു, ഭരതന്നൂർ സുരേഷ് എന്നിവരും പി.സി. ജോർജിനൊപ്പം ജനപക്ഷ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.ഒ രാജൻ, ജില്ലാ ജനറൽ സെക്രട്ടറി സാജൻ വെള്ളനാട്, പാലോട് സോജി സെബാസ്റ്റ്യൻ എന്നിവരും ഉണ്ടായിരുന്നു.



Post a Comment

0 Comments