വനമധ്യത്തില്‍ ഒറ്റപ്പെട്ടവീട്ടില്‍ താമസവും, പച്ചമരുന്ന് വൈദ്യത്തില്‍ പ്രഗല്ഭയും ഫോക് ലോര്‍ അക്കാദമിയിലെ ഇടക്കാല അധ്യാപികയും ഒട്ടേറെ ലേഖനങ്ങളുടേയും കവിതകളുടെയും രചയിതാവുമായ, എട്ടാംക്ലാസ്സ് വരേ മാത്രം പഠിച്ച ഒരു ആദിവാസി അമ്മയെകുറിച്ച് പറയാതെ പോയാല്‍ അതൊരു കുറ്റകരമായ അനാസ്ഥയായിരിക്കും . കല്ലാര്‍ വനത്തിനുള്ളിലെ എഴുപത്തിയഞ്ചുകാരി ലക്ഷ്മിക്കുട്ടിയാണ് വനമധ്യത്തില്‍ പ്രകാശം പരത്തുന്ന ഈ മുത്തശ്ശി..!!
1995ല്‍ സംസ്ഥാന സര്‍ക്കാരിന്റെ 'നാട്ടുവൈദ്യരത്ന പുരസ്കാരം' അവരെ തേടിവന്നതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസിസ്ത്രീയെ പുറംലോകമറിഞ്ഞത്. പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവന് കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവര്‍ രക്ഷിച്ചിരുന്നു. ഏതുജീവിയുടെ വിഷദംശന മേറ്റാലും ഇവരുടെ പക്കല്‍ കാട്ടുമരുന്നുണ്ടായിരുന്നു
ആദിവാസികളിലെ പ്രാക്തന അറിവുകളുടെ
ശേഖരം ശിരസ്സില്‍ കൊണ്ട് നടക്കുന്ന തലമുറയിലെ അവസാനകണ്ണികളിലൊരാളാണ് ലക്ഷ്മിക്കുട്ടിയമ്മ.
അവര്‍ ശേഖരിച്ച കാട്ടറിവുകള്‍ വൈദ്യശാസ്ത്രത്തി നും ഒരു മുതല്‍കൂട്ടാണ്
നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട് സെമിനാറുകള്‍ക്കും ക്ലാസുകള്‍ക്കുമായി കേരളത്തിലും, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലും ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ മരുന്നുകള്‍ ലക്ഷ്മിക്കുട്ടി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തും. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്, കേരളാ യൂണിവേഴ്സിറ്റി സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്, അന്തര്‍ദേശീയ ജൈവപഠനകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ലക്ഷ്മിക്കുട്ടിയെ ആദരിച്ചു കഴിഞ്ഞു ..!!
അഞ്ഞൂറിലേറെ മരുന്നുകള്‍ ലക്ഷ്മിക്കുട്ടിയുടെ ഓര്‍മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി 'കാട്ടറിവുകള്‍' എന്ന പുസ്തകമിറങ്ങിയത്. തമിഴും സംസ്കൃതവും നന്നായി വഴങ്ങും ഈ കാടിന്റെ മകള്‍ക്ക്..!
തനിക്കു ലഭിച്ച വിദ്യാഭ്യാസംകൊണ്ട് കാണിക്കരുടെ സംസ്കൃതിയും കാട്ടുജീവിതവും നന്നായി പഠിക്കാ നും അത് അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലക്ഷ്മിക്കുട്ടിക്ക് മൂന്നു മക്കളാണ്. ഭര്‍ത്താവ് മാത്തന് കാണി മരിച്ചിട്ടിപ്പോള്‍ രണ്ടു വര്‍ഷമായി. സഹകരണ വകുപ്പില്‍ ഓഡിറ്ററായിരുന്ന മൂത്തമകന് ധരണീന്ദ്രന്‍ കാണിയെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. ചിത്രകാരനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന ഇളയമകന് ശിവപ്രസാദും മരണപ്പെട്ടു. രണ്ടാമത്തെ മകന് ലക്ഷ്മണന് കാണി റെയില്‍വെയില്‍ ഉദ്യോഗസ്ഥനാണ്. മക്കളുടെ അകാലത്തിലുള്ള വേര്‍പാട് തീരാവേദനയായി ഉള്ളിലുണ്ടെങ്കിലും ലക്ഷ്മിക്കുട്ടി വിധിക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ല...!!


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.