പാലോട്: ഗതാഗത പ്രാധാന്യമുള്ള പാലോട്–നെടുമങ്ങാട്, വിതുര, പെരിങ്ങമ്മല റോഡുകൾ പൂർണമായും തകർന്നു കുഴികളും വെള്ളക്കെട്ടും നിറഞ്ഞു ജനം ചക്രശ്വാസം വലിച്ചിട്ടും തിരിഞ്ഞു നോക്കാനാളില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം. റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കാൻ പോകുന്നു എന്നതാണു ജനരോഷം തണുപ്പിക്കാനുള്ള ഒറ്റമൂലി.
എന്നാൽ ടെൻഡർപോലും ആയിട്ടില്ലാത്ത പണികൾക്കു മുന്നോടിയായി കുഴിയടയ്ക്കേണ്ട ബാധ്യത ഡിപ്പാർട്ടുമെന്റുകൾക്കും ജനപ്രതിനിധികൾക്കും ഉണ്ട്. കോളജ് ബസുകൾ അടക്കം സഞ്ചരിക്കുന്ന പെരിങ്ങമ്മല – തെന്നൂർ റോഡിൽ ചിറ്റൂർ ഭാഗത്തൊക്കെ കടലിൽ ഇറങ്ങി കയറുന്ന പ്രതീതിയാണ്. മടത്തറ റോഡിലാകട്ടെ ചിപ്പൻചിറ ഇരുമ്പുപാലത്തിൽ വൻകുഴികളായി, അപകടം നിത്യ സംഭവവുമായി. നെടുമങ്ങാട് റോഡിൽ വെള്ളക്കെട്ടാണു പ്രശ്നമെങ്കിൽ വിതുര റോഡിൽ മഴക്കുഴികളാണ്. ജനം ദുരിതക്കയത്തിലായിട്ടും പരിഹാരം കാണാത്ത ഭരണപക്ഷത്തെപോലെ തന്നെ ഇതിനെതിരെ പ്രതികരിക്കാൻ ബാധ്യതയുള്ള പ്രതിപക്ഷ കക്ഷികൾക്കും മിണ്ടാട്ടമില്ലെന്നും ആക്ഷേപം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.