കാട്ടാക്കട: എസ്ഡിപിഐ–സിപിഎം സംഘർഷവുമായി ബന്ധപ്പെട്ടു നാല് എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിൽ. കൊല്ലം ചവറയിൽ നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ചു വെള്ളിയാഴ്ച രാത്രി കാട്ടാക്കടയിൽ എസ്ഡിപിഐ നടത്തിയ പ്രകടനവും പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീടിനുനേരെയുണ്ടായ ആക്രമണവുമാണു പ്രശ്നങ്ങളുടെ തുടക്കം. കല്ലേറിനെ തുടർന്നു കാര്യമായ പ്രതികരണമുണ്ടായില്ല. ശനിയാഴ്ച വൈകിട്ടു സിപിഎം ബ്രാഞ്ച് അംഗമുൾപ്പെടെ രണ്ടുപേർ എസ്ഡിപിഐ പ്രവർത്തകരുടെ മർദനത്തിനിരയായതോടെ കാര്യങ്ങൾ വഷളായി.
ഇന്നലെ രാവിലെ പത്രവിതരണത്തിനു പോയ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം ആർ.എസ്.ശശികുമാറിനെ എസ്ഡിപിഐ പ്രവർത്തകർ ബൈക്കിലെത്തി ആക്രമിച്ചു. ഇയാൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. പിടിയിലായ എസ്ഡിപിഐ പ്രവർത്തകരായ കിള്ളി സ്വദേശികളായ ഷംനാദ്(35), സുധീർ(42), സഫീർ, അബുബക്കർ എന്നിരെ കോടതി റിമാൻഡ് ചെയ്തു. ശനി വൈകിട്ടു സിപിഎം ബ്രാഞ്ച് അംഗമുൾപ്പെടെ രണ്ടുപേർ എസ്ഡിപിഐ പ്രവർത്തകരുടെ മർദനത്തിനിരയായി. ഇവർ ഇപ്പോഴും ചികിൽസയിലാണ്.
ഇന്നലെ രാവിലെ ശശികുമാറിനെ(43) ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയായി. പട്ടണത്തിൽവച്ചാണു ശശികുമാറിനു നേരെ ആക്രമണമുണ്ടയത്. ബൈക്കിൽ പിന്തുടർന്നെത്തിയ അക്രമികൾ ശശികുമാർ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ഒരുവിധം രക്ഷപ്പെട്ടു സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ ജീവൻ നഷ്ടപ്പെട്ടില്ല. കമ്പിവടികളും വാളുമായാണ് അക്രമികളെത്തിയതെന്നു പൊലീസ് പറഞ്ഞു. പത്രം വാരി റോഡിലേക്ക് എറിഞ്ഞ അക്രമികൾ ബൈക്കും നശിപ്പിച്ചു. ആക്രമണ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറകളിൽനിന്നു പൊലീസ് കണ്ടെടുത്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.