കെഎസ്ആർടിസി ഡ്രൈവറെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച കേസിൽ ആറംഗ ക്വട്ടേഷൻ സംഘം പൊലീസ് പിടിയിൽ. കാമുകനെയും പിതാവിനെയും ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ യുവതി ഒളിവിൽ. കാമുകന്റെ പിതാവിനാണു കഴിഞ്ഞമാസം മർദനമേറ്റത്.
കോട്ടൂർ നാരകത്തിൻമൂട് സ്വദേശിയാണ് പുലർച്ചെ ഡ്യൂട്ടിക്കു പോകവെ ഉത്തരംകോട് വച്ച് ആക്രമണത്തിനിരയായത്. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനു സമീപം താമസം റംസി(25) എന്ന യുവതിയെയാണു പൊലീസ് തിരയുന്നത്. യുവതിയുമായുള്ള പ്രണയത്തിൽ നിന്നു മകനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണു ആക്രമണത്തിനു പിന്നിലെന്നു നെയ്യാർഡാം പൊലീസ് പറഞ്ഞു.
വെഞ്ഞാറമൂട് വേളാവൂർ നുസൈഫ മൻസിലിൽ അൻസർ(27), വെമ്പായം ഹാപ്പിലാൻഡ് റോഡ് മാങ്കുഴി ഏയ്ഞ്ചൽ ഭവനിൽ കോഴി ബിനു(32), കുടപ്പനക്കുന്ന് നാലാഞ്ചിറ കോളജ് സ്റ്റെപ്പിനു സമീപം കുഴക്കാട്ടുകോണം വീട്ടിൽ പ്രമോദ്(36), കേശവദാസപുരം എൻഎസ്പി നഗർ ഹൗസ് നമ്പർ 176 തെങ്ങുവിള വീട്ടിൽ കിച്ചു എന്നു വിളിക്കുന്ന ശബരി(25), കേശവദാസപുരം കെകെആർഎ നഗറിൽ ഹൗസ് നമ്പർ 12 അനീഷ് നിവാസിൽ അനീഷ്(25), കേശവദാസപുരം എൻഎസ്പി നഗർ ഹൗസ് നമ്പർ 143 റഫീഖ് മൻസിലിൽ തൻസീർ(29) എന്നിവരാണു പിടിയിലായത്.
റംസി വിവാഹിതയും ഒരു കുഞ്ഞിന്റെ മാതാവുമെന്ന വിവരം മറച്ചുവച്ചാണു യുവാവുമായി അടുപ്പത്തിലായതെന്നു പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ പിതാവ് മകനെ പിന്തിരിപ്പിച്ച്, വിദേശത്തേക്ക് അയക്കാൻ ശ്രമിച്ചു. ഇതറിഞ്ഞ യുവതി കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ കോഴി ബിനുവിനും അൻസറിനുമായി ഇരുവരെയും ആക്രമിക്കാൻ 40,000 രൂപയ്ക്കു ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. കാമുകനെയും പിതാവിനെയും നന്നായി കൈകാര്യം ചെയ്യണമെന്നായിരുന്നു യുവതിയുടെ നിർദേശമെന്നു പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ആക്രമണത്തിനു രണ്ടു ദിവസം മുൻപ് കോട്ടൂരിലെത്തി യുവതിയും സംഘവും വീടും പരിസരവും മനസ്സിലാക്കി. ബിനുവിന്റെ വാനിലെത്തിയായിരുന്നു ആക്രമിച്ചത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പർ ആക്രമിക്കപ്പെട്ട ഡ്രൈവർ പൊലീസിനു കൈമാറിയിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണമാണ് സംഘത്തിന്റെ അറസ്റ്റിൽ എത്തിച്ചത്.
ആക്രമണശേഷം യുവതി ഒളിവിൽ പോവുകയും മുൻകൂർ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ആര്യനാട് സിഐ അനിൽ കുമാർ, നെയ്യാർഡാം എസ്ഐ: .എസ്.സതീഷ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഷിബു, അനിൽ, രമ്യ എന്നിവരടങ്ങുന്ന പൊലീസ് സംഘം പിരപ്പൻകോട് നിന്നാണു പ്രതികളെ പിടികൂടിയത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.