നെടുമങ്ങാട്: യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പൂർണവും സമധാനപരവും. കടകമ്പോളങ്ങളും പെട്ടിക്കടകളുമടക്കമുള്ളവ തുറന്നില്ല. ഇരുചക്ര വാഹനങ്ങളും ചുരുക്കം ചില സ്വകാര്യ വാഹനങ്ങളുമായിരുന്നു ഓടിയത്. സ്വകാര്യ വാഹനത്തിൽ എത്തിയ വലിയമല ഐഎസ്ആർഒ ഉദ്യോഗസ്ഥനെ വാളിക്കോട്ട് യുഡിഎഫ് പ്രവർത്തകർ തടഞ്ഞു.
ഇതുകൂടാതെ എത്തിയ വാഹനങ്ങളെയും ഇവിടെ തടഞ്ഞുവെങ്കിലും വിവാഹ ചടങ്ങിലേയ്ക്കു പോകുന്നുവെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് അവരെ പോകാൻ അനുവദിച്ചു. നെടുമങ്ങാട് ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി സർവീസുകളൊന്നും ആരംഭിച്ചില്ല. ഇന്നലെ വൈകിട്ട് ആറുമണിക്കുശേഷം മാത്രമേ ഡിപ്പോയിൽ നിന്നും ബസ് സർവീസുകൾ ആരംഭിച്ചുള്ളൂ. സർക്കാർ ഓഫിസുകളും കാര്യമായി പ്രവർത്തിച്ചില്ല. ജോലിക്ക് എത്തിയ ജീവനക്കാരുടെ ഹാജർ നന്നേ കുറവായിരുന്നു.
താലൂക്ക് ഓഫിസിലുള്ള 82 ജീവനക്കാരിൽ 16 പേർ മാത്രമാണ് ഇന്നലെ ജോലിക്ക് എത്തിയത്. ഹർത്താൽ വകവയ്ക്കാതെ ഇന്നലെയും മുഖ്യമന്ത്രിയുടെ ജനസാന്ത്വനം ഫണ്ടിൽ നിന്നും സഹായത്തിനായി അപേക്ഷ നൽകാൻ നാൽപതോളം പേർ താലൂക്ക് ഓഫിസിൽ എത്തിയിരുന്നു. ഇവരുടെ അപേക്ഷകൾ താലൂക്ക് ഓഫിസിൽ സ്വീകരിച്ചു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും തന്നെ ഉണ്ടായതായി റിപ്പോർട്ടില്ല. ഹർത്താലിനെ അനുകൂലിച്ചു നെടുമങ്ങാട് ടൗണിൽ ഇന്നലെ കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകരും ബിജെപി പ്രവർത്തകരും പ്രത്യേകം പ്രത്യേകം പ്രകടനങ്ങൾ നടത്തി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.