തിരുവനന്തപുരം: മൃഗശാലയിലെ പുത്തൻ അതിഥികളായ ഹിമാലയൻ കരടികൾ കൊഹിമയും ഡിമാപൂറും തലസ്ഥാനത്തെത്തി. ഇന്നലെ രാവിലെ ഏഴോടെ വിവേക് എക്സ്പ്രസിലാണ് നാഗാലാൻഡ് മൃഗശാലയിലെ രണ്ടു വയസ്സുകാരൻ കൊഹിമയെയും പെൺകരടി ഡിമാപൂറിനെയും മൃഗശാലയിലെത്തിച്ചത്. കഴിഞ്ഞ അഞ്ചിനാണ് മൃഗശാല വെറ്ററിനറി സർജൻ ഡോ അലക്സാണ്ടർ ജേക്കബിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഹിമാലയൻ കരടികളെ കൊണ്ടുവരാനായി നാഗാലാൻഡ് മൃഗശാലയിലേക്കു പോയത്. മണികണ്ഠൻ, കാർത്തിക എന്നീ കടുവകളെ കരടികൾക്കു പകരം നാഗാലാൻഡ് മൃഗശാലയ്ക്കു നൽകി.തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ലോറിയിലാണു കരടികളെ മൃഗശാലയിലെത്തിച്ചത്.
നേരത്തെയുണ്ടായിരുന്ന ഹിമാലയൻ കരടി പ്രായാധിക്യം മൂലം ചത്തതോടെ തലസ്ഥാനത്തെ മൃഗശാലയിൽ ഹിമാലയൻ കരടികൾ ഇല്ലായിരുന്നു. ആ കുറവു പരിഹരിച്ചാണ് ഇപ്പോൾ ഒരു ജോടി ഹിമാലയൻ കരടികളെ എത്തിക്കുന്നത്. ഒരാഴ്ച ഇവയെ പ്രത്യേകം താമസിപ്പിച്ച ശേഷം തുറന്ന കൂട്ടിലേക്കു മാറ്റി പൊതുജനങ്ങൾക്കു കാണാൻ അവസരമൊരുക്കും. ഡോ. അലക്സാണ്ടർ ജേക്കബിനു പുറമേ മൃഗശാല സുപ്പർവൈസർ സി.തുളസീധരൻ, കീപ്പർമാരായ എം.വിമലൻ, എ.രാധാകൃഷ്ണൻ നായർ, മുരളീധരൻ നായർ , ബി.രാജേഷ്, വി.എ.ശ്രീകുമാർ, എൻ.രവീന്ദ്രൻ നായർ കോഴിക്കോട് മ്യൂസിയം സൂപ്രണ്ട് പി.എസ്.പ്രിയരാജൻ എന്നിവരടങ്ങിയ സംഘമാണു കരടികളെ എത്തിച്ചത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.