കോവളം: ലിഫ്ട് സൗകര്യം ലഭ്യമാക്കിയ കോവളത്തെ ലൈറ്റ് ഹൗസിൽ സന്ദർശകരുടെ വൻതിരക്ക്. വരുമാനത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ രണ്ടുദിവസങ്ങളിലെ മാത്രം കലക്‌ഷൻ 30,000 രൂപ കവിഞ്ഞതായി പ്രാഥമിക കണക്ക്. ലിഫ്ടിലെത്തുന്ന സന്ദർശകർക്ക് അവസാനവട്ടത്തിലെ പഴയ ഗോവണിക്കയറ്റം കഠിനമാകുന്നതാണ് ഏകപ്രശ്നം. ക്രിസ്മസ്-പുതുവൽസരാഘോഷത്തോടനുബന്ധിച്ചാണ് ഇവിടേക്കു സന്ദർശകരുടെ ഒഴുക്ക്. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇവിടെ തിരക്ക് തുടർച്ചയാണ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരക്ക് പാരമ്യതയിലെത്തി. ഇന്നലെ സന്ദർശകരുടെ നീണ്ട ക്യൂവായിരുന്നു. സഞ്ചാരികൾ മണിക്കൂറുകൾ കാത്തു നിന്നാണ് ദീപസ്തംഭത്തിന്റെ മുകളിലെത്തിയത്. രണ്ടു ദിവസത്തെ മാത്രം കലക്‌ഷൻ സംബന്ധിച്ച പ്രാഥമിക വിവരമനുസരിച്ച് 30,000 രൂപ കവിഞ്ഞതായാണു വിവരമെന്ന് അധികൃതർ പറഞ്ഞു.
ലിഫ്ട് സൗകര്യം മുന്നിൽക്കണ്ടു പ്രായത്തിൽ മുതിർന്നവരുൾപ്പെടെയുള്ളവർ സന്ദർശനത്തിനെത്തുന്നുണ്ട്. എന്നാൽ ലിഫ്ട് കയറി മുകളിലെത്തുന്നവർക്ക് കുത്തനെയുള്ള ഇരുമ്പു ഗോവണി കയറിയാലേ സ്തംഭത്തിന്റെ ഏറ്റവും മുകളിൽ എത്തി തീരക്കാഴ്ച കാണാനാകൂ എന്ന പരിമിതിയുണ്ട്. പ്രായമായവർ ഉൾപ്പെടെ പലർക്കും ഈ ഗോവണിക്കയറ്റമാണ് ബുദ്ധിമുട്ട്. ഇതിനു പ്രായോഗിക പരിഹാരം കാണണമെന്ന ആവശ്യമുയർന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.