Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു.

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ന്യുമോണിയയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അന്ത്യം സംഭവിച്ചത്.

മുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്ന ജഗന്നാഥ വര്‍മ്മ 200ഓളംസിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, ലേലം തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കലാപാത്രങ്ങളെ അവതരിപ്പിച്ചു.

1978 ല്‍ എ ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മാറ്റൊലിക്ക് ശേഷം 1979ല്‍ നക്ഷത്രങ്ങളേ സാക്ഷി, 1980ല്‍ അന്തഃപ്പുരം, 1984ല്‍ ശ്രീകൃഷ്ണപ്പരുന്ത്, 1987 ല്‍ ന്യൂഡെല്‍ഹി തുടങ്ങി 2016ല്‍ പാ.വ വരെയുള്ള ചിത്രങ്ങളില്‍വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകരായ ഐ വി ശശിയുടെയും ജോഷിയുടെയും മിക്ക ചിത്രങ്ങളിലും ജഗന്നാഥ വര്‍മ്മ അഭിനയിച്ചു.

ആലപ്പുഴയിലെ ചേര്‍ത്തല വാരനാട്ടായിരുന്നു ജനനം. പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടുണ്ട്. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാന്‍ കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍ പരിരിശീലനം നേടിയ അദ്ദേഹം തന്റെ 74ാം വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.


Post a Comment

0 Comments