തിരുവനന്തപുരം: തലസ്ഥാന നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട് സിറ്റി ചലഞ്ചിനായി രൂപരേഖ തയാറാക്കുന്നതിനു കൺസൽട്ടൻസിയെ തിരഞ്ഞെടുക്കാൻ റീ ടെൻഡർ ക്ഷണിക്കാൻ തീരുമാനം. ആദ്യം ടെൻഡർ ക്ഷണിച്ചതിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഉന്നതതല സമിതി റീ ടെൻഡറിനു നിർദേശിച്ചത്. അതേസമയം, രൂപരേഖ സമർപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം നീട്ടിനൽകിയതു കോർപറേഷന് ആശ്വാസമായി. ജനുവരി അഞ്ചിനും മാർച്ച് 25നും ഇടയ്ക്ക് രൂപരേഖ സമർപ്പിച്ചാൽ മതിയെന്നാണു കേന്ദ്രത്തിന്റെ പുതിയ നിർദേശം.
അടുത്ത മാസം അഞ്ചിനു മുമ്പ് രൂപരേഖ സമർപ്പിക്കണമെന്നായിരുന്നു ആദ്യ നിർദേശം.തലസ്ഥാന നഗരത്തിനു വേണ്ടി രൂപരേഖ തയാറാക്കാനുള്ള ടെൻഡറിൽ 15 ഏജൻസികളെ മാത്രമേ ക്ഷണിച്ചുള്ളൂവെന്നാണു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ. ഇതിൽ ആറുപേരാണു ടെൻഡറിൽ പങ്കെടുത്തതും പ്രവർത്തന മികവ് ബോധ്യപ്പെടുത്തിയതും. മറ്റു ഏജൻസികളെ ടെൻഡർ നടപടികളിൽ പങ്കെടുപ്പിക്കാത്തതു ഭാവിയിൽ തിരിച്ചടിയാകുമോയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റീ ടെൻഡറിനു സമിതി ശുപാർശ ചെയ്തത്.
അഞ്ചിനു ടെൻഡർ വിജ്ഞാപനം പുറപ്പെടുവിക്കും. 19 വരെയാണു ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. 21നു ടെൻഡർ തുറക്കും. 23ന് ഉന്നതതല സമിതി കൂടി കൺസൽട്ടന്റിനെ തിരഞ്ഞെടുക്കുമെന്നു മേയർ വി.കെ.പ്രശാന്ത് അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി തയാറാക്കുന്ന രൂപരേഖയുടെ മികവിനെ അടിസ്ഥാനമാക്കിയാണു തലസ്ഥാനത്തിനു സ്മാർട് സിറ്റി പദവി ലഭിക്കുക. സ്മാർട് സിറ്റി മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള രൂപരേഖയിൽ 43 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇവയ്ക്കു കേന്ദ്രം നൽകിയിട്ടുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരം തയാറാക്കുക എന്നതാണു കൺസൽട്ടൻസിയുടെ ചുമതല.ആദ്യഘട്ടത്തിൽ, തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ തമ്മിലുള്ള സംസ്ഥാനാന്തര മൽസരത്തിലാണ് (ഇന്റർസ്റ്റേറ്റ് ചലഞ്ച്) തിരുവനന്തപുരം ഇപ്പോൾ പങ്കെടുക്കുന്നത്. തലസ്ഥാനത്തിനൊപ്പം മറ്റു 46 വമ്പൻ നഗരങ്ങളാണു മൽസരത്തിൽ പങ്കെടുക്കുന്നത്. വിജയിക്കുന്ന 40 നഗരങ്ങൾക്കാണു സ്മാർട് സിറ്റി പദവി ലഭിക്കുക. സ്വപ്നനേട്ടം കൈവരിച്ചാൽ, അഞ്ചു വർഷങ്ങളിലായി 500 കോടിയുടെ സഹായം കേന്ദ്രം നൽകും.
സ്മാർട്ടാകാൻ 100 നഗരങ്ങൾ
100 നഗരങ്ങളെയാണു സ്മാർട് സിറ്റി പദവിയിലേക്ക് ഉയർത്താൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഓരോ നഗരങ്ങളും സമർപ്പിക്കുന്ന രൂപരേഖയുടെ മികവിന്റെ അടിസ്ഥാനത്തിലാണു പദവി നൽകുന്നത്. രൂപരേഖ തയാറാക്കുന്നതിന് 48 ഏജൻസികളെ കേന്ദ്രം ചുരുക്കപ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ പ്രവർത്തന മികവ്, ഓരോരുത്തരും സമർപ്പിക്കുന്ന ഫിനാൻസ് ബിഡ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഏജൻസികളെ തിരഞ്ഞെടുക്കേണ്ടത്.
രൂപരേഖ സമയപരിധി; ആശ്വാസത്തിൽ കോർപറേഷൻ
രൂപരേഖ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി നൽകിയതു ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണു കോർപറേഷൻ. ചലഞ്ച് സംബന്ധിച്ചു കൂടുതൽ ജനങ്ങളുമായി ആശയ വിനിമയം നടത്താൻ ഇതുവഴി കഴിയും. അടിസ്ഥാന സൗകര്യവികസനം, മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എന്നിവ ഏതൊക്കെ മേഖലകളിൽ നടപ്പാക്കണമെന്നു തീരുമാനിക്കാൻ കൂടുതൽ സമയം ലഭിക്കും. ഇതിനകം ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയ കോർപറേഷൻ, ആശയ പ്രചാരണത്തിനായി കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്താനുള്ള തയാറെടുപ്പിലാണ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.