Recent-Post

പോത്തൻകോട്ട് നവജാതശിശുവിനെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; അമ്മയെ അറസ്റ്റുചെയ്തു


പോത്തൻകോട്: നവജാതശിശുവിനെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല അടപ്പിനകത്ത് ക്ഷേത്രത്തിനു സമീപം കുറവൻവിളാകത്ത് വീട്ടിൽ സുരിത-സജി ദമ്പതിമാരുടെ 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മ സുരിത(28)യെ പോത്തൻകോട് പോലീസ് അറസ്റ്റുചെയ്തു.




ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് കുട്ടിയുടെ അച്ഛൻ സജി പോത്തൻകോട് പോലീസ്‌ സ്റ്റേഷനിലേക്കു വിളിച്ചിരുന്നു.തുടർന്ന് പോലീസെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ വീടിന്റെ പിറകുവശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


കിണറിന്റെ കൈവരിയിൽ കുഞ്ഞിന്റെ ടവൽ കണ്ടതിനെ തുടർന്ന് പോലീസിനു സംശയമുണ്ടാവുകയും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. പോലീസ് ആദ്യം സുരിതയെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. കൂടുതൽ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റുചെയ്തത്.


കുഞ്ഞിനെ ആരോ എടുത്തുകൊണ്ടുപോയെന്നാണ് ആദ്യം സുരിത പോലീസിനോടു പറഞ്ഞത്. പുലർച്ചെ പോലീസ് വീട്ടിലെത്തുമ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. വാതിൽ പൂട്ടാൻ മറന്നുപോെയന്നും സുരിത പോലീസിനോടു പറഞ്ഞു. തുടർന്നും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്‌.

ഇതാണ് സംശയത്തിനിടനൽകിയത്. കുട്ടിയെ വളർത്താനുള്ള സാമ്പത്തികപ്രതിസന്ധിയും മാനസികാസ്വാസ്ഥ്യവും കാരണമാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. കുട്ടി ഉറങ്ങുന്നതിനിടെ കിണറ്റിൽ ഇടുകയായിരുന്നു. സുരിതയ്ക്ക് നേരത്തേ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. സുരിതയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments