Recent-Post

അന്യസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ




വട്ടപ്പാറ: കോഴിക്കടയിലെ ജോലിക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ മർദിച്ച് 15,000 രൂപ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. വെമ്പായം കട്ടയ്ക്കാൽ പുത്തൻകെട്ടിയാൽ വീട്ടിൽ ജമീർ (26), പുനലാൽ ചക്കിപ്പാറയിൽനിന്ന്‌ വെമ്പായം ഗാന്ധിനഗർ ചിറത്തലവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷിഹാസ് (22) എന്നിവരാണ് അറസ്റ്റിലായത്. 


ഇക്കഴിഞ്ഞ 2-ന് കൊഞ്ചിറയിലുള്ള സ്ഥാപനത്തിലെ ജോലിക്കാരനായ ആദിൽവർ ഹുസൈൻ രാത്രി 9 മണിയോടെ കട അടച്ച് വട്ടപ്പാറയിലുള്ള താമസസ്ഥലത്തേക്കു പോകുംവഴിയാണ് ആക്രമണമുണ്ടായത്. കടുവാക്കുഴി ജങ്‌ഷനു സമീപം ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനത്തിൽ മുഖമൂടി ധരിച്ചെത്തിയ പ്രതികൾ തൊഴിലാളിയെ ആക്രമിക്കുകയായിരുന്നു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും കടയിലെ മറ്റു തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതി ജമീർ മുൻപ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.


കൃത്യം നടത്തിയശേഷം ഒളിവിൽപ്പോയ പ്രതികളെ നിലമ്പൂരിലെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്. നെടുമങ്ങാട് ഡിവൈ.എസ്.പി. ബൈജു കുമാർ, വട്ടപ്പാറ സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. സുനിൽ ഗോപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളുടെ പേരിൽ കവർച്ചക്കേസുകൾ ജില്ലയിലെ പല സ്റ്റേഷനുകളിലും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാൻഡു ചെയ്തു.


Post a Comment

0 Comments