
മല്ലപ്പള്ളി: തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്നയാൾ മോഷണ പരമ്പരകൾക്കൊടുവിൽ വീണ്ടും പിടിയിൽ. മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമെറ്റ് ഇല്ലാതെ ഇയാൾ യാത്ര ചെയ്തത് സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഹെൽമെറ്റ് ധരിക്കാഞ്ഞതിന് പിഴ അടയ്ക്കാൻ ഉടമയ്ക്ക് നോട്ടീസ് ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. വെമ്പായം കാരൂർക്കോണം സെയ്ന്റ് തോമസ് യു.പി.സ്കൂളിന് സമീപം ജൂബിലി ഭവനത്തിൽ സെബാസ്റ്റ്യനെ (ബിജു -53) കീഴ്വായ്പൂര് പോലീസാണ് അറസ്റ്റുചെയ്തത്.

ഒരുകോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമുൾപ്പടെയുള്ളവ മോഷ്ടിച്ച കേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചശേഷം 2023 മേയ് 25-നാണ് ഇയാൾ മോചിതനായത്. 26-ന് വെമ്പായം പോലീസ് സ്റ്റേഷൻ അതിർത്തിയിൽനിന്ന് മോട്ടോർ സൈക്കിളും 27-ന് അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാറും മോഷ്ടിച്ചു. 28-രാത്രിയിൽ മല്ലപ്പള്ളി ജി.എം.എം. ആശുപത്രിയിലെ ഫാർമസിസ്റ്റിന്റെ രണ്ടുപവൻവരുന്ന സ്വർണമാല കവർന്നു. ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽനിന്ന് ലഭിച്ചു. അന്നുതന്നെ മല്ലപ്പള്ളി ചാലുങ്കൽ ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തി.
ഏപ്രിൽ ആറിന് ഏറ്റുമാനൂരിൽനിന്ന് മോട്ടോർസൈക്കിൾ മോഷ്ടിച്ചു. അന്ന് രാത്രി മല്ലപ്പള്ളി ടൗണിന് സമീപം ആനിക്കാട് റോഡിൽ കെ.മാർട്ട് എന്ന കടയിൽനിന്ന് 31,500 രൂപയും ഒരു സ്കൂട്ടറും മോഷ്ടിച്ചു. പിറ്റേന്ന് രാവിലെ പത്തേകാലോടെ തിരുവനന്തപുരത്ത് പാങ്ങോട് ഹെൽമെറ്റ് വെക്കാതെ ഇയാൾ ഈ സ്കൂട്ടർ ഓടിക്കുന്ന ചിത്രം സഹിതം ഉടമയുടെ ഫോണിൽ പിഴ അടയ്ക്കാൻ അറിയിപ്പെത്തിയതാണ് വഴിത്തിരിവായത്.
അൻപതിലധികം മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കില്ലെന്നും സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ലെന്നും കീഴ്വായ്‌പൂര് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥൻ പറഞ്ഞു.
എസ്.ഐ.മാരായ ബി.എസ്. ആദർശ്, കെ. സുരേന്ദ്രൻ, എ.എസ്.ഐ.മാരായ അജു കെ.അലി, ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ. പി.എ. അൻസിം, സി.പി.ഒ.മാരായ രതീഷ്, വിഷ്ണു, ദീപു, ഷെഫീഖ്, ശരത് എന്നിവരാണ് അന്വേഷണം നടത്തിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.