മലയിൻകീഴ്: വിളവൂർക്കൽ ചൂഴാറ്റുകോട്ട ഉലകുടയപെരുമാൾ തമ്പുരാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 2 പേർ പിടിയിലായി. നെടുമങ്ങാട് വേട്ടമ്പള്ളി സ്വദേശി അഖിലേഷ് (20), നെടുമങ്ങാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് മലയിൻകീഴ് പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ചയാണ് ക്ഷേത്രത്തിലെ കമ്മിറ്റി ഓഫിസും അതിനുള്ളിലെ അലമാരയും കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. 24000 രൂപയാണ് നഷ്ടമായത്. കമ്മിറ്റി ഓഫിസിലെ സിസിടിവി ദൃശ്യങ്ങളിൽ മാസ്ക് ധരിച്ചയാൾ മോഷണം നടത്തുന്നത് വ്യക്തമായിരുന്നു. പ്രതികൾ ബൈക്കിലാണ് ഞായറാഴ്ച രാത്രി ക്ഷേത്രത്തിന് സമീപം എത്തിയത്.തുടർന്ന് പ്രായപൂർത്തിയാകാത്ത കുട്ടി ക്ഷേത്രത്തിൽ കയറി കവർച്ച ചെയ്തു. 2 പവന്റെ സ്വർണമാലയും മോഷണം പോയതായി ആദ്യം ക്ഷേത്ര ഭാരവാഹികൾ പരാതി നൽകിയെങ്കിലും തുടർന്നുള്ള പരിശോധനയിൽ കമ്മിറ്റി ഓഫിസിൽ തന്നെ മാല കണ്ടെത്തി.
ഒട്ടേറെ മോഷണ കേസുകൾ പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഴക്കുല മോഷ്ടിച്ചതിനു പിടിയിലായ പ്രായപൂർത്തിയാകാത്ത കുട്ടി ജുവനൈൽ ഹോമിൽ 3 മാസത്തെ താമസത്തിനു ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.