Recent-Post

മന്ത്രിമാരും സംഘവും കൃഷിയിടങ്ങളിൽ; കർഷകർക്ക് സാന്ത്വനമേകി പുതിയ പദ്ധതികൾ



നെടുമങ്ങാട്: നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ചുകൊണ്ട് കൃഷിമന്ത്രി പി പ്രസാദും, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും കൂടെ ഉദ്യോഗ സംഘവും കർഷകരുടെ കൃഷിയിട സന്ദർശനം നടത്തി. നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ കൃഷിവകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ ഭാഗമായാണ് മന്ത്രിമാരും സംഘവും കൃഷിയിടങ്ങൾ സന്ദർശിച്ച് പ്രശ്നങ്ങൾ വിലയിരുത്തിയത്. നെടുമങ്ങാട് ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്ന



കുടപ്പനക്കുന്ന്, കരകുളം, വെമ്പായം പനവൂർ, ആനാട്, അരുവിക്കര പഞ്ചായത്തുകളിലെയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും കൃഷിയിടങ്ങളാണ് മന്ത്രിമാർ സന്ദർശിച്ചത്. എംഎൽഎമാരായ വി കെ പ്രശാന്ത്, ഡി കെ മുരളി, സ്റ്റീഫൻ എന്നിവരും അവരുടെ മണ്ഡലങ്ങളിൽ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.


കാർഷിക കർമ്മ സേനയിലെ ടെക്നീഷ്യൻമാർക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും ഇതിനായി ഈ സാമ്പത്തിക വർഷം തന്നെ 20 ലക്ഷം രൂപ വകയിരുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ നാലായിരത്തോളം കാർഷിക കർമസേന ടെക്നീഷ്യന്മാർക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് മന്ത്രി കൃഷിദർശൻ വേദിയിൽ നടത്തിയത്. കാർഷിക കർമ്മസേനയെ യന്ത്രവൽകൃത സേനയാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും, എല്ലാ പഞ്ചായത്തുകളിലെയും കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് കാർഷിക കർമ്മസേനകളെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച വകയിൽ ഹോർട്ടികോർപ് ഡിസംബർ 31 വരെ കർഷകർക്ക് നൽകുവാൻ ഉണ്ടായിരുന്ന കുടിശ്ശികത്തുക മുഴുവനായും തന്നെ രണ്ട് ദിവസത്തിനകം നൽകുമെന്ന്‌ മന്ത്രി പ്രഖ്യാപിച്ചു. കർഷകരിൽ നിന്നും സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ കേട് കൂടാതെ സൂക്ഷിക്കുവാൻ നെടുമങ്ങാട് വേൾഡ്‌ മാർക്കറ്റിലെ ശീതീകരണ സംഭരണി ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

മൂല്യ വർദ്ധിത സംരംഭകത്വ സാധ്യതകൾക്ക് വഴിതെളിക്കുന്നതിനായി മൂല്യ വർദ്ധിത കൃഷി മിഷൻ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. കാർഷിക ബിസിനസ് പദ്ധതികൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി കേരള അഗ്രി ബിസിനസ് കമ്പനി (KABCO) യും ഉടനെ നിലവിൽ വരുന്നതാണ്.

വന്യമൃഗജീവി ശല്യത്തിൽ നിന്നും കൃഷിക്ക് സംരക്ഷണം നൽകുന്നതിനായി സോളാർ വേലികൾ സ്ഥാപിക്കുവാനുള്ള പദ്ധതി അടുത്ത സാമ്പത്തിക വർഷത്തിൽ നടപ്പാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. കർഷകരുടെ അഭ്യർത്ഥന കണക്കിലെടുത്ത് കരകുളം കൃഷിഭവന്റെ കീഴിൽ വട്ടപ്പാറയിൽ ഒരു എക്സ്റ്റൻഷൻ യൂണിറ്റ് ആരംഭിക്കുന്നതിനും കൃഷിയിട സന്ദർശനത്തിൽ തീരുമാനമെടുത്തു. പുതിയ കൃഷി രീതികളെ കുറിച്ചും, കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവ് നടത്തുന്നതിനെ കുറിച്ചും പരിശീലനങ്ങൾ സംഘടിപ്പിക്കും. കൂടാതെ, യന്ത്രങ്ങളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും, നൂതന ജലസേചന മാർഗ്ഗങ്ങളെ കുറിച്ചും ഒരു ശില്പശാല ഉടനെ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആനാട് പഞ്ചായത്തിലെ കൃഷിക്കൂട്ടത്തിന്റെ മൂല്യവർധിത ഉത്പന്നമായ മഞ്ഞൾ താലം കൃഷി മന്ത്രിക്ക് സമർപ്പിച്ചു.


Post a Comment

0 Comments