
തിരുവനന്തപുരം: സിനിമയ്‌ക്കിടയിൽ കുഞ്ഞ് കരഞ്ഞ് ബുദ്ധിമുട്ടിലാകുന്ന അമ്മമാർ തിയറ്ററുകളിലെ പതിവ് കാഴ്ചയാണ്. പലപ്പോഴും അമ്മയും കുഞ്ഞും തിയറ്ററിനുളളിൽ നിന്ന് പുറത്ത് പോകുന്നതിലാകും ഇത് അവസാനിക്കുക. എന്നാൽ കുഞ്ഞുങ്ങളുടെ കരച്ചിൽ സിനിമ കാണാനെത്തുന്ന മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പരിഹരിക്കാൻ വഴിയൊരുക്കിയിരിക്കുകയാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്എഫിഡിസി).

തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്സിലാണ് ക്രൈയിംഗ് റൂമെന്ന പേരിൽ മുറി സജ്ജീകരിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങൾ കരഞ്ഞാൽ തിയറ്റർ വിടുന്നതിന് പകരം ഇനി മുതൽ ഈ മുറി പ്രയോജനപ്പെടുത്താം. ശബ്ദം പുറത്തേക്ക് കേൾക്കാത്ത രീതിയിലാണ് ക്രൈറൂമിന്റെ നിർമാണം. തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കുഞ്ഞുമായി ക്രൈയിംഗ് റൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുഞ്ഞിനെ പരിപാലിച്ചുകൊണ്ടു തന്നെ സിനിമ ആസ്വദിക്കാനുളള സൗകര്യമാണ് ഒരുക്കിയത്. ഗ്ലാസ് കൊണ്ട് കവർ ചെയ്ത ഭാഗത്തിലൂടെ സിനിമ വ്യക്തമായി കാണുകയും ചെയ്യാം. വിശാലമായ മുറി ആയതിനാൽ കുട്ടിക്കും അസ്വസ്ഥത തോന്നില്ല.
തിയറ്ററിലെ തിരക്കും ശബ്ദവുമാണ് കുഞ്ഞുങ്ങൾക്ക് പലപ്പോഴും പ്രശ്നമാകുന്നത്. ഇവരുടെ കരച്ചിൽ സിനിമ കാണാനെത്തുന്ന മറ്റുളളവർക്കും പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കും. അതുകൊണ്ടു തന്നെ കൈക്കുഞ്ഞുങ്ങളുമായി സിനിമാ തിയറ്ററിൽ എത്താൻ വലിയ വിമുഖതയാണ് അമ്മമാർ കാണിക്കുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.