മാവേലിക്കര: സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തില്‍നിന്ന് റേഷന്‍കുത്തരിയും ഗോതമ്പും മോഷ്ടിച്ചു കടത്തിയതിനു സപ്ലൈകോ ജീവനക്കാരന് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. മാവേലിക്കര തട്ടാരമ്പലം സംഭരണകേന്ദ്രത്തിലെ സീനിയര്‍ അസിസ്റ്റന്റ് (ഗ്രേഡ്-രണ്ട്) ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര അശ്വനി വീട്ടില്‍ രാജു (52), വാതില്‍പ്പടി റേഷന്‍വിതരണം നടത്തുന്ന ഹരിപ്പാട് ചെറുതന പണിക്കര്‍വീട്ടില്‍ സന്തോഷ് വര്‍ഗീസ് (61), ചെറിയനാട് കിഴക്കുംമുറി പ്ലാന്തറയില്‍ ജോസഫ് സുകു (61), മിനിലോറി ഡ്രൈവര്‍ മണ്ണാറശാല നക്രാത്ത് കിഴക്കതില്‍ വിഖില്‍ (26) എന്നിവരെയാണു മാവേലിക്കര പോലീസ് അറസ്റ്റുചെയ്തത്.
ചെങ്ങന്നൂര്‍ താലൂക്കിലെ റേഷന്‍കടകളില്‍ വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്ന കേന്ദ്രമാണു തട്ടാരമ്പലത്തേത്. 40 ചാക്ക് അരി, 20 ചാക്ക് ഗോതമ്പ് എന്നിവയും കടത്താനുപയോഗിച്ച ലോറിയും ടെമ്പോവാനും പിടിച്ചെടുത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് തട്ടാരമ്പലത്തിലെ സംഭരണകേന്ദ്രത്തില്നിന്നു രേഖകളില്ലാതെ അരിയും ഗോതമ്പും പുറത്തേക്കുകൊണ്ടുപോയത്. സംഭരണകേന്ദ്രത്തിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥന് പുറത്തുപോയ സമയത്തായിരുന്നു ഇത്. ഈ ഉദ്യോഗസ്ഥനാണു പോലീസില്‍ പരാതി നല്‍കിയത്. സംഭരണകേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നു സാധനങ്ങള്‍ കൊണ്ടുപോയ മിനിലോറി തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം തുടങ്ങി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.