Recent-Post

വാഹനത്തിൽ ചാരായം; വാഹന ഉടമയെ കളക്കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ



പാലോട്: വാഹനത്തിൽ ചാരായം കൊണ്ടുവച്ചശേഷം വാഹന ഉടമയെ കളക്കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. പാലോട് വട്ടക്കരിക്കകം ശരണ്യ വിലാസത്തിൽ പൊടിയെന്ന സജിലാൽ(37), പാങ്ങോട് മൈലമൂട് കൈതപ്പച്ച തടത്തരികത്തു വീട്ടിൽ ജിത്ത് എന്ന പ്രേംജിത്ത്(40) എന്നിവരാണ് അറസ്റ്റിലായത്.


വാമനപുരം എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പാലോട് ചീപ്പൻചിറ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് യാത്രക്കാരുമായി വന്ന സമാന്തര സർവീസ് വാനിൽ നിന്ന് മൂന്ന് ലിറ്റർ ചാരായം പിടിച്ചെടുത്തത്.

 

കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ഷാജഹാന്റേതായിരുന്നു വാഹനം. കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തും പരിസരപ്രദേശങ്ങളിലും പലതവണ വിശദമായ അന്വേഷണം നടത്തി സംശയം തോന്നിയ സജിലാലിനെ ചോദ്യംചെയ്തതിൽ ഇയാൾക്ക് ഷാജഹാനോട് വിരോധമുണ്ടെന്ന് കണ്ടെത്തി. ചിതറ ഗവൺമെന്റ് എൽ.പി.എസിൽ കരാർ അടിസ്ഥാനത്തിൽ വാൻ ഓടിച്ചിരുന്നവരാണ് ഷാജഹാനും സജിലാലും വാൻ ഓട്ടത്തിൽ സജിലാൽ പ്രതിദിനം 10 കിലോമീറ്ററോളം കളത്തരം കാണിക്കുന്ന വിവരം ഷാജഹാൻ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

തുടർന്ന് പി.ടി.എ മീറ്റിംഗ് കൂടി സജിലാലിനെ സ്കൂൾ ഓട്ടത്തിൽനിന്ന് ഒഴിവാക്കി. ഇതിലുള്ള വിരോധത്തിലാണ് ഷാജഹാനെ കളക്കേസിൽ കുടുക്കാൻ ശ്രമിച്ചത്. പാലോട് നിന്ന് ആളെ കയറ്റി മടത്തറയിലേക്ക് സമാന്തര ഓട്ടം പോയ ഷാജഹാന്റെ ടെമ്പോയിൽ സുഹൃത്ത് പ്രേംജിത്തിന്റെ പക്കൽ നിന്ന് 3000 രൂപയ്ക്ക് ചാരായം വാങ്ങി മറ്റൊരു ബസിന്റെ ഡ്രൈവറായ ജിഹാസിന്റെ സഹായത്തോടെയാണ് വച്ചത്. തുടർന്ന് ചാരായം കടത്തുന്നതായി എക്സൈസിനെ വിവരമറിയിച്ചു. ഈ പരിശോധനയിലാണ് ചിപ്പൻചിറയിൽ വച്ച് ഷാജഹാന്റെ വാഹനം എക്സൈസ് പിടികൂടിയത്. അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണ് രണ്ടുപേർ അറസ്റ്റിലാകുകയും ഷാജഹാന്റെ നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്തത്.

എക്സൈസ് സിഐ ബിആർ സ്വരൂപ്, ഉദ്യോഗസ്ഥരായ എ.നവാസ്, അനിൽകുമാർ, നാസറുദീൻ, നജിമുദ്ദീൻ മ മിലാദ്, ഷജീർ ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 


    
  0  

    




Post a Comment

0 Comments