Recent-Post

സിപിഐ ജില്ലാ സമ്മേളനത്തിന് ജ്ജ്വല സമാപനം; മാങ്കോട് രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം
നെടുമങ്ങാട്: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം. ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. അഞ്ച് കാന്‍ഡിഡേറ്റ് അംഗങ്ങളുള്‍പ്പെടെ 59 അംഗ ജില്ലാ കൗണ്‍സിലിനെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു. എം സുജനപ്രിയന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സിപിഐ സംസ്ഥാന അസി. സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ റവന്യു മന്ത്രി കെ രാജന്‍, സി ദിവാകരന്‍, ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, ദേശീയ കൗണ്‍സില്‍ അംഗം എന്‍ രാജന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയില്‍ 17 മണ്ഡലങ്ങളില്‍ നിന്നും സ്ഥാപന ബ്രാഞ്ചില്‍ നിന്നുമായി 19 പ്രതിനിധികള്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ മറുപടി നല്‍കി. രാഷ്ട്രീയ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. വിളപ്പില്‍ രാധാകൃഷ്ണന്‍ പ്രമേയങ്ങളും മനോജ് ബി ഇടമന ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.



ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍

1. ജി ആര്‍ അനില്‍
2. മാങ്കോട് രാധാകൃഷ്ണന്‍, 
3. പള്ളിച്ചല്‍ വിജയന്‍,
4. വി പി ഉണ്ണികൃഷ്ണന്‍,
5. സോളമന്‍ വെട്ടുകാട്
6. അരുണ്‍ കെ എസ്
7. ഇന്ദിരാ രവീന്ദ്രന്‍
8. മീനാങ്കല്‍ കുമാര്‍
9. മനോജ് ബി ഇടമന
10. കെ എസ് മധുസൂദനന്‍ നായര്‍
11. വിളപ്പില്‍ രാധാകൃഷ്ണന്‍
12. പിഎസ് ഷൗക്കത്ത് 
13. വെങ്ങാനൂര്‍ ബ്രൈറ്റ്
14. പി കെ രാജു
15. പി വേണുഗോപാല്‍
16. വി എസ് സുലോചനന്‍
17. എന്‍ ഭാസുരാംഗന്‍
18. തമ്പാനൂര്‍ മധു
19. വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍
20. വി ശശി
21. പാട്ടത്തില്‍ ഷെരീഫ്
22. എ എം റൈസ്
23. സുന്ദരേശന്‍ നായര്‍ 
24. സി എസ് ജയചന്ദ്രന്‍
25. ചന്തവിള മധു
26. എ എം ശാഫി 
27. ഡി ടൈറ്റസ്
28. പാപ്പനംകോട് അജയന്‍
29. കാഞ്ഞിരംകുളം ഗോപാലകൃഷ്ണന്‍
30. കുര്യാത്തി മോഹനന്‍ 
31. എം എസ് റഷീദ്
32. എ എസ് ആനന്ദകുമാര്‍
33. എം ജി രാഹുല്‍
34. പി എസ് നായിഡു 
35. രാഖി രവികുമാര്‍
36. വിളവൂര്‍ക്കല്‍ പ്രഭാകരന്‍
37. ജി എന്‍ ശ്രീകുമാര്‍
38. കരകുളം രാജീവ്
39. ചിത്രലേഖ
40. കള്ളിക്കാട് ഗോപന്‍
41. ആനാവൂര്‍ മണികണ്ഠന്‍
42. വി മണിലാല്‍
43. എസ് ചന്ദ്രബാബു
44. ഡിഎ രജിത് ലാല്‍
45. കാലടി ജയചന്ദ്രന്‍
46. ലതാ ഷിജു
47. ഷീജ പാലോട്
48. കെ ദേവകി
49. എസ് ആര്‍ വിജയന്‍
50. ആര്‍ എസ് ജയന്‍
51. ആദര്‍ശ് കൃഷ്ണ
52. സി എസ് രാധാകൃഷ്ണന്‍
53. ജി എല്‍ അജീഷ് 
54. തുണ്ടത്തില്‍ അജി 

കാന്‍ഡിഡേറ്റ് അംഗങ്ങള്‍

55. പി കെ സാം
56. എഫ് നഹാസ് 
57. ബിന്‍ഷ ബി ഷറഫ് 
58. ടി എസ് ബിനുകുമാര്‍
59. ഈഞ്ചപ്പുര സന്തു

ബാലവേദി സമ്മാനിച്ച മാങ്കോട് രാധാകൃഷ്ണൻ

മാങ്കോട് രാധാകൃഷ്ണനെ സി പി ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നെടുമങ്ങാട് സമാപിച്ച ജില്ലാ സമ്മേളനമാണ് മാങ്കോട് രാധാകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണൻ വിദ്യാർത്ഥി യുവജന നേതാവായി ദീർഘകാലം പ്രവർത്തിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റായിരുന്നു.12 വർഷക്കാലം സി പി ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി ആയിരുന്നു. 1994 മുതൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവിൽ അംഗമാണ്. 2001 മുതൽ 2011 വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. 

പ്രമേയങ്ങൾ

തിരുവിതാംകൂറും കൊച്ചിയും മലബാറുമായി 1956ല്‍ രൂപീകരിക്കപ്പെടുന്നതുവരെയും പരമ്പരാഗത-പൊതുമേഖലാ വ്യവസായങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു തിരുവനന്തപുരം. പരമ്പരാഗത വ്യവസായങ്ങളായ കയറും കശുഅണ്ടിയും നെയ്ത്തും തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിരുന്നു. അന്യ സംസ്ഥാനങ്ങളുമായും വിദേശ രാഷ്ട്രങ്ങളുമായും വാണിജ്യ-വ്യാവസായിക ബന്ധത്തിന്റെ സുപ്രധാന ഘടകങ്ങളായിരുന്നു ഈ പരമ്പരാഗത വ്യവസായങ്ങള്‍. കയറും കൈത്തറിയും കശുഅണ്ടിയുമടങ്ങുന്ന പരമ്പരാഗത വ്യവസായങ്ങള്‍ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലേക്ക് വലിച്ചിഴക്കപ്പെടുന്നു. ഈ പരമ്പരാഗത വ്യവസായങ്ങളെ സമുദ്ധരിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. തോട്ടം മേഖലയും ഈ ജില്ലയില്‍ വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. അടച്ചുപൂട്ടപ്പെട്ട തോട്ടങ്ങളിലെ തൊഴിലാളികള്‍ അവരുടെ ലയങ്ങളില്‍ കഷ്ടതയോടെ ജീവിക്കേണ്ടിവരുന്നു.

പൊതുമേഖലാ വ്യവസായങ്ങളുടെ കാര്യത്തിലും തിരുവനന്തപുരം ജില്ല കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുണ്ടായിരുന്ന റബ്ബര്‍ വര്‍ക്സ് അടച്ചുപൂട്ടപ്പെട്ടു. ടൈറ്റാനിയം കടുത്ത പ്രതിസന്ധിയിലാണ്. ടി വി തോമസും കെ വി സുരേന്ദ്രനാഥും കെട്ടിപ്പടുത്ത ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ തൊഴിലാളികള്‍ ശമ്പളവും പെന്‍ഷനും കിട്ടാതെ തെരുവില്‍ ശബ്ദമുയര്‍ത്തുകയാണ്. െകഎസ്ഇബിയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസ്ഥിരത പോലും തുലാസിലാവുകയാണ്. 
തലസ്ഥാന ജില്ലയെ വ്യവസായ ശവപ്പറമ്പാക്കരുതെന്നും ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ഉണ്ടാകണമെന്നും തിരുവനന്തപുരത്തിന്റെ വ്യാവസായിക പുരോഗതി ഉറപ്പുവരുത്തണമെന്നും സിപിഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

തലസ്ഥാനത്തിന്റെ റയില്‍വേ വികസനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: സിപിഐ
 തിരുവനന്തപുരത്തിന്റെ റയില്‍വേ വികസനം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തലസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളോട് നിഷേധാത്മകമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പല കേന്ദ്ര ബജറ്റുകളിലായി വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും യാഥാര്‍ത്ഥ്യമായില്ല. പേട്ടയിലെ റയില്‍വേ ആശുപത്രി, സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനിലെ കുടിവെള്ള ബോട്ടിലിങ് പ്ലാന്റ്, കൊച്ചുവേളി റയില്‍വേ സ്റ്റേഷന്റെ സമഗ്രവികസനം ഇവയൊന്നും നടപ്പായില്ല. ഇതിനു പുറമെയാണ് നേമത്ത് അനുവദിച്ച റയില്‍വേ കോച്ച് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
 തിരുവനന്തപുരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട റയില്‍വേ വികസന പദ്ധതികളില്‍ ഒന്നായിട്ടാണ് നേമം കോച്ച് ടെര്‍മിനല്‍ കണക്കാക്കപ്പെട്ടിരുന്നത്. ഇതിനാവശ്യമായ ഭൂമി ഉള്‍പ്പെടെ ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറുമായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനയ്ക്കുപോലും തയാറാകാതെ ഏകപക്ഷീയമായി നേമം കോച്ച് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്ന നിലപാടാണ് റയില്‍വേ സ്വീകരിച്ചത്. ഇത് പ്രതിഷേധാര്‍ഹമാണ്. 

തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്ന റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം കേന്ദ്രമാക്കി റയില്‍വേ സോണ്‍ വേണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. എന്നുമാത്രമല്ല, തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള റയില്‍വേ ഡിവിഷന്‍ വെട്ടിമുറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെ റയില്‍വേ വികസന സ്വപ്നങ്ങളെയാകെ തകിടം മറിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നിലപാടിനെതിരെ തിരുവനന്തപുരത്തുനിന്നുള്ള പാര്‍ലമെന്റ് അംഗം ഉള്‍പ്പെടെയുള്ള എംപിമാര്‍ മൗനത്തിലാണ്. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനോ റയില്‍വേ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്താനോ തിരുവനന്തപുരം എംപി തയാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. തലസ്ഥാനത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും റയില്‍വേയുടെയും അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. 
 
പാരിസ്ഥിതിക സംവേദക മേഖലകളില്‍ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണം, കഴക്കൂട്ടം താലൂക്ക് രൂപീകരിക്കണം, കരമന-കളിയിക്കാവിള ദേശീയപാതാ വികസനം വേഗത്തിലാക്കണം, കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണം, കേന്ദ്ര സര്‍വീസിലെ ഒഴിവുകള്‍ നികത്തണം, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
 
  


    
    

    




Post a Comment

0 Comments