തിരുവനന്തപുരം: മണ്ണണ്ണ വില ഭീമമായി വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെയും എണ്ണക്കമ്പനികളുടെയും നടപടി പ്രതിഷേധാർഹമാണെന്നും വർദ്ധന പിൻവലിക്കുവാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. മണ്ണെണ്ണ വില വർദ്ധിപ്പിച്ചതിനു പുറമെ, 2022-23 ആദ്യ പാദത്തിൽ കേരളത്തിന് അനുവദിച്ച മണ്ണെണ്ണയുടെ അളവിൽ 40 % വെട്ടിക്കുറവ് വരുത്തിയതായും മന്ത്രി അറിയിച്ചു. മണ്ണെണ്ണയുടെ വില വർദ്ധന പിൻവലിക്കണമെന്നും സംസ്ഥാന സർക്കാരിനുള്ള മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കണമെന്നുള്ള ആവശ്യങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രിയെ നേരിൽ കണ്ട് ധരിപ്പിക്കുന്നതിനായി 6-ാം തിയതി ഡൽഹി സന്ദർശനം നടത്തുമെന്നു അദ്ദേഹം അറിയിച്ചു.
ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില വർദ്ധിച്ചതു കൊണ്ടാണ് മണ്ണെണ്ണയുടെ വില വർദ്ധിച്ചതെന്നും വില വർദ്ധനവിന്റെ പൂർണ്ണ ഉത്തരവാദിത്വം എണ്ണക്കമ്പനികൾക്കാണെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന കാലയളവിൽ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും മണ്ണെണ്ണ ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിച്ചിരുന്നില്ല എന്ന കാര്യം നാം ഓർക്കേണ്ടതുണ്ട് - മന്ത്രി അഭിപ്രായപ്പെട്ടു.
ഇതിൽ നിന്നും കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാത്ത എണ്ണക്കമ്പനികൾക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ കഴിയില്ല എന്നത് വ്യക്തമാണ്.
2020 ഏപ്രിലിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ അടിസ്ഥാന വില 22.26 രൂപ ആയിരുന്നു. തുടർന്നുള്ള മാസങ്ങളിൽ വില ക്രമാനുഗതമായി വർദ്ധിച്ച് 2021 ജൂലൈയിൽ 36.99 രൂപയിലെത്തി. തുടർന്ന് ഓഗസ്റ്റ് മാസത്തിൽ 38.32 രൂപയായും, നവംബർ മാസം 45.79, 2022 ഫെബ്രുവരി 49.55, മാർച്ചിൽ 56.17, ഏപ്രിലിൽ 70.40 രൂപയായും വർദ്ധിപ്പിച്ചു. നിലവിലെ മണ്ണെണ്ണയുടെ അടിസ്ഥാന വിലയായ 70.40 രൂപയോടൊപ്പം സി.ജി.എസ്.ടി (2.5%), എസ്.ജി.എസ്.ടി (2.5%), കടത്തുകൂലി, ഡീലർ കമ്മീഷൻ, റീടൈൽ കമ്മീഷൻ എന്നിവ ചേരുമ്പോഴാണ് 81 രൂപയാകുന്നത്.
മണ്ണെണ്ണയുടെ വിലയിലുണ്ടായ ക്രമാതീതമായ വർദ്ധന കാരണം പല സംസ്ഥാനങ്ങളും കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണ പൂർണമായും വിട്ടെടുക്കുന്നതിൽ വിമുഖത കാട്ടിയിരുന്നു. കൂടിയ വിലയ്ക്ക് മണ്ണെണ്ണ വാങ്ങാൻ ജനങ്ങൾ തയ്യാറല്ലാത്ത സാഹചര്യം മറ്റു സംസ്ഥാനങ്ങളില്‍നിലവിലുണ്ട്. എന്നാൽ 2020 - 21, 2021 - 22 വർഷങ്ങളിൽ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച മുഴുവൻ മണ്ണെണ്ണയും കൃത്യസമയത്തുതന്നെ വിട്ടെടുത്തിരുന്നു. ഈ സാഹചര്യത്തിൽ, 2022 - 23 ആദ്യപാദത്തിൽ കേരളത്തിന് അനുവദിച്ച പി.ഡി.എസ് മണ്ണെണ്ണ വിഹിതത്തിൽ 40 ശതമാനം വെട്ടിക്കുറവ് വരുത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2021 – 22 ആദ്യപാദത്തില്‍ 6480 കിലോ മണ്ണെണ്ണ അനുവദിച്ചപ്പോള്‍ 2022 – 23 ആദ്യപാദത്തില്‍ 3888 ലിറ്റര്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 2016 - ന് ശേഷം കേരളത്തിന് അനുവദിക്കുന്ന പി.ഡി.എസ്, നോൺ - പി.ഡി.എസ് മണ്ണെണ്ണ വിഹിത്തിൽ 50 ശതമാനം വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്.
പി.ഡി.എസ് മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തിലാണ് കേരളത്തിലെ കാർഡുടമകൾക്ക് മാസംതോറും നൽകിവരുന്ന 1 ലിറ്റർ മണ്ണെണ്ണ മൂന്ന് മാസത്തിലൊരിക്കൽ 0.5 ലിറ്റർ എന്ന തോതിൽ കുറവുവരുത്തിയത്. കേന്ദ്രസർക്കാർ നോൺ- പി.ഡി.എസ് മണ്ണെണ്ണയുടെ വിഹിതത്തിൽ വരുത്തിയ വെട്ടിച്ചുരുക്കലും വിലവർദ്ധനവും സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെയും കാർഷിക മേഖലയെയും ദോഷകരമായി ബാധിക്കുമെന്നതിനാൽ കൂടുതൽ നോൺ- പി.ഡി.എസ് മണ്ണെണ്ണ കുറഞ്ഞ നിരക്കിൽ കേരളത്തിന് അനുവദിക്കേണ്ട സാഹചര്യം കേന്ദ്ര പെട്രോളിയം മന്ത്രിയെ ഡൽഹി സന്ദർശനവേളയിൽ നേരിൽകണ്ട് ധരിപ്പിക്കും.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.