Recent-Post

ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ ചവിട്ടിപരിക്കേല്‍പ്പിച്ചു; 4 പേര്‍ പിടിയില്‍

 ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ ചവിട്ടിപരിക്കേല്‍പ്പിച്ച 
കോട്ടയം: പാലായിൽ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ ചവിട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഇന്നലെ വൈകുന്നേരം 6 മണിക്ക് ആണ് സംഭവം ഉണ്ടായത്. യുവാക്കളായ നാലു പേർ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പാലാ പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. പാലാ സ്വദേശികളായ അഖിൽ, ജിൻസി എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും നൽകിയ പരാതിയിലാണ് പാലാ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.


വർക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ് (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്ക്ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെയാണ് പാല എസ്എച്ച് ഒ കെ .പി തോംസൺ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി അടക്കമുള്ള നിർണായക തെളിവുകളും പൊലീസ് പരിശോധിച്ചതായി വിവരമുണ്ട്. വയറിന് ചവിട്ടേറ്റ യുവതി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റതിനെ തുടർന്ന് യുവതിക്ക് ബ്ലീഡിങ് ഉണ്ടായതായി വിവരമുണ്ട്. ആരോഗ്യസ്ഥിതി ഗുരുതരമല്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഇന്നലെ വൈകുന്നേരം ആറരയോടെ ആണ് സംഭവങ്ങൾക്ക് തുടക്കം. പാലാ ഞൊണ്ടിമാക്കൽ കവലയിൽ കാർ വർക്ക് ഷോപ്പ് നടത്തുന്നയാൾ വിദ്യാർത്ഥിയും ഗർഭിണിയുമായ യുവതിയോട് അസഭ്യമായി സംസാരിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം.ഭർത്താവുമൊപ്പം നടന്നു പോകുമ്പോൾ ആണ് സംഭവം ഉണ്ടായത്. വർക്ക് ഷോപ്പില്‍ നിന്ന് കമന്റടിച്ചത് ഭർത്താവ് ചോദ്യം ചെയ്തതോടെ തർക്കമുണ്ടായി.

ഇത് വാക്കേറ്റത്തിലേക്കും തുടര്‍ന്ന് സംഘർഷത്തിലേക്കും കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഭർത്താവായ അഖിലിനെ സംഘം ക്രൂരമായി മർദ്ദിച്ചു. അടി കൊണ്ട് അഖിൽ നിലത്തുവീണതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആറ് മാസം ഗർഭിണിയായ ജിൻസിയെ വയറ്റിൽ ചവിട്ടിയത് അത് എന്നാണ് മൊഴി.

സംഘർഷമുണ്ടായത് പിന്നാലെ പോലീസിനെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ ഇത് തടഞ്ഞതായി യുവതിയും യുവാവും പറഞ്ഞു. പോലിസിനെ വിളിക്കാൻ തുടങ്ങിയ ദമ്പതികളെ വണ്ടിയിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വിവരമറിഞ്ഞ് പോലീസ് വരുന്നതിന് തൊട്ടു മുൻപ് പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് വാഹനത്തിൽ കടന്നതായി പാലാ പോലീസ് വ്യക്തമാക്കി.

ആക്രമണത്തിന് പിന്നാലെ പോലീസ് പ്രതികള്‍ക്കായി ശക്തമായ അന്വേഷണത്തിലായിരുന്നു. തുടര്‍ന്ന് രാത്രി വൈകി മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ് (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്ക് ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത്
സുരേഷ്(55) എന്നിവരെ വിശദമായി ചോദ്യം ചെയ്തു. ഗുരുതരമായ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പാലാ പോലീസ് അറിയിച്ചു. നഗരത്തിനുള്ളിൽ പട്ടാപ്പകൽ ഗർഭിണി ആക്രമിക്കപ്പെട്ടത് നഗരവാസികളെ ഞെട്ടിച്ചിട്ടുണ്ട്. സമീപകാലത്ത് കേരളത്തിൽ പലയിടങ്ങളിലും അതിക്രമങ്ങൾ കൂടിവരുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.
 
  


    
    

    




Post a Comment

0 Comments