Recent-Post

സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയിൽ

മംഗലപുരം: മംഗലപുരത്ത് സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയിൽ. ദേശീയപാതയിൽ പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം കഴിഞ്ഞ ഏപ്രിൽ 9 -ന് രാത്രി സ്വർണ്ണവ്യാപാരിയുടെ കാർ തടഞ്ഞ് വെട്ടി പരുക്കേൽപ്പിച്ച് സ്വർണ്ണം കവർച്ച ചെയ്ത കേസ്സിലെ മുഖ്യ ആസൂത്രകനായ ബാലരാമപുരം സ്വദേശിയായ ചെന്നൈയിൽ താമസിക്കുന്ന സന്തോഷ് ക്ലമന്റ് (56) കന്യാകുമാരി പളുകൽ സ്വദേശി സതീഷ്കുമാർ (40), പാലക്കാട് ആലത്തൂർ സ്വദേശി അജീഷ്, (30), എന്നിവരാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.


സ്വർണ്ണവ്യാപാരിയായ സമ്പത്തിന്റെ നെയ്യാറ്റിൻകര ജൂവലറിയിലെ ജീവനക്കാരനായ അജീഷ് മറ്റ് ജൂവലറികളിലേക്ക് സമ്പത്ത് സ്വർണ്ണം കൊണ്ടു പോകുന്നതിനൊപ്പം , പണവും കൊണ്ട് പോകാറുണ്ടെന്ന വിവരം സുഹൃത്തും ലോറിഡ്രൈവറുമായ സതീശനോട് പറയുകയായിരുന്നു. സതീശനാണ് ചെന്നൈയിൽ താമസമാക്കിയ റിയൽ എസ്റ്റേറ്റ്കാരനായ സന്തോഷിനോട് വിവരം പറഞ്ഞ് കവർച്ചക്കുള്ള പദ്ധതി തയ്യാറാക്കിയത്.

സന്തോഷിന്റെ നേതൃത്വത്തിലാണ് കഴക്കൂട്ടത്തെ കൊട്ടേഷൻ സംഘത്തെ കൊണ്ട് കവർച്ച നടപ്പാക്കിയത്. കവർച്ചക്കുള്ള സ്ഥലം തിരുവനന്തപുരം ജില്ലയിൽ ആയതിനാലാണ് കഴക്കൂട്ടത്തുള്ള സംഘത്തെ സന്തോഷ് കവർച്ചക്കായി ഉപയോഗിച്ചത്. ഇതിനായി സംഘം രണ്ട് മാസത്തോളം സ്വർണ്ണ വ്യാപാരിയായ സമ്പത്തിന്റെ യാത്രകൾ മനസ്സിലാക്കി വലിയ തയ്യാറെടുപ്പ് നടത്തി.

ഏപ്രിൽ 9 ന് രാത്രി കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം സമ്പത്തിന്റെ വാഹനം തടഞ്ഞ് വെട്ടിപരിക്കേൽപ്പിച്ച് കാർ ഉൾപ്പെടെ തട്ടിയെടുക്കാനായിരുന്നു പദ്ധതി ഇട്ടതെങ്കിലും , വാഹനം സ്റ്റാർട്ട് ആകാത്തതിനാൽ സ്വർണ്ണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് ,സമ്പത്തിനെ വെട്ടി പരുക്കേൽപ്പിച്ച് വാഹനത്തിന്റെ ഡ്രൈവറെയും , സമ്പത്തിന്റെ ബന്ധുവിനേയും മർദ്ദിച്ച് വാഹനങ്ങളിൽ കയറ്റികൊണ്ട് പോയി പോത്തൻകോടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഈ കേസിൽ മൊത്തം പതിനെട്ടു പേർ അറസ്റ്റിലായി. കവർച്ചയുമായി ബന്ധപ്പെട്ട് നാൽപ്പത് പവനോളം സ്വർണ്ണവും, ആറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു.

സ്വർണ്ണ വ്യാപാരി സമ്പത്തിന്റെ കാറിൽ കണക്കില്ലാതെ സൂക്ഷിച്ചിരുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയും കണ്ടെടുത്ത് കോടതിയിൽ സമർപ്പിച്ചു. മുഖ്യ ആസൂത്രകനായ സന്തോഷിന്റെ തമിഴ്നാട്ടിലെ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരുകയാണ്. പിടിയിലായ സതീശൻ തമിഴ്നാട്ടിൽ നിന്നും മറ്റും കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിരുന്ന കേസിലെ പ്രതിയാണ്. കവർച്ചാ കേസ്സിലെ മുഖ്യആസൂത്രകർ പിടിയിലായതോടെ കവർച്ചാ സംഘത്തിലെ പിടികിട്ടാനുള്ള മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അവരും ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

    

    
    

    



Post a Comment

0 Comments